Friday, March 14, 2014

എന്നെപ്പോലെ .....

പ്രാഗിന്റെ അരഞ്ഞാണ്‍ വിൽറ്റാവ നദി  .അവൾ നിർബാധം ഒഴുകുകയാണ്.ഇരുകരകളെ ബന്ധിക്കുന്ന പാലങ്ങൾക്കടിയിലൂടെ .ചരിത്രത്തിന്റെ വേപഥു പേറുന്ന കെട്ടിടങ്ങൾക്കും കരക്കും നടുവിലൂടെ ശാന്തമായി ,എന്നെ പോലെ....
കല്ല്‌ പതിച്ച വഴികൾ ..ഇരുവശവും ഉയർന്നു നില്ക്കുന്ന പൊക്കം കൂടിയ കോട്ടകൾ ..കൊത്തുപണികളും തൊങ്ങലുകളും പ്രതിമകളും അലങ്കരിക്കുന്ന മണി സൗധങ്ങൾ ....എന്റെ മനസ്സ് പോലെ
പ്രഹാ ..നിനക്ക് വിൽറ്റാവയോട് എന്നെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ?അത് നീ അവളോട്‌ പറഞ്ഞിട്ടുണ്ടോ?..ആരും അറിയാതെ നിങ്ങൾ സംഗമിക്കാറുണ്ടോ ? ഏതോ പഴയ സംസ്കാരത്തിന്റെ ചൂടും ചൂരും പേറുവാനും നിധി കാക്കുന്ന ഭൂതത്തെ പോലെ വേണ്ടാത്ത ഒന്നിനെ നെഞ്ചോടു ചേർക്കാനും നീ സ്വയം ഉരുകുകയാണോ  പ്രഹാ ...പറയൂ...
പ്രതികരിക്കാൻ പോലുമാകാതെ ഉള്ളിലുള്ള പ്രേമത്തെ ഒതുക്കിയൊതുക്കി നിൻറെ കരതലം തലോടി അവൾ ഒഴുകുകയല്ലേ. നിന്റെ വിൽറ്റാവ ..
അതോ ഇതെല്ലാം  ഒരു തോന്നൽ  മാത്രമോ .. എന്റെ കല്പനയിലെ പാരസ്പര്യമില്ലാത്ത ഭ്രാന്തമായ ചിന്തപ്പടർപ്പുകളോ ? നിന്നെ പോലെ എനിക്കും അറിയില്ല..
മത്തെവൂസ് വാതിലിൽ മുട്ടിയപ്പോഴാണ്‌ ചിന്തയുടെ കറുപ്പ് ലഹരിയിൽ നിന്ന് ഞാൻ ഉണർന്നത് .ഞാൻ എഴുന്നേറ്റു പോയി വാതിൽ  തുറന്നു.ഒരു കയ്യിൽ ഗിറ്റാറും മറുകയ്യിൽ പിസ്സ പെട്ടിയുമായി നില്കുന്ന അവൻ.ഞാനറിയാതെ എന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയിൽ ഞാൻ പറഞ്ഞു."താങ്ക് യു  മാൻ .ഐ ആം സ്റ്റാർവിങ്ങ് ." പതിവ് പോലെ അവൻ അവന്റെ മുറിയിലേക്ക് പോയി.
രണ്ടു പേർക്ക് മാത്രം ഉപയോഗിക്കാവുന്ന വട്ടത്തിലുള്ള ചെറിയ വെളുത്ത തീന്മേശയിൽ പിസ്സപെട്ടി വച്ച്  തുറന്നു  ഒരു കഷ്ണം എടുത്തു മറുകയ്യിൽ കാപ്പിക്കൊപ്പയുമായി ഞാനും എന്റെ ലോകത്തേക്ക് നടന്നു .ബാൽക്കണിയിലെ ചെറിയ ചാരു കസേര .മനസ്സിന്റെ ശവക്കോട്ടയിലേക്കുള്ള മടക്കയാത്ര തുടരാൻ.ഇന്നലെകളിൽ ജീവിക്കാൻ .ഇന്നിനെ കൊന്നു കൊന്നു നാളെയിലേക്ക് ചേക്കേറി വീണ്ടും ഇന്നലെകളെ തൊടാൻ .വിരൽ തൊട്ടു കൂമ്പിച്ച തൊട്ടാവാടികൾ ഉയിർക്കുന്നതു നോക്കി നില്ക്കാൻ ..
മത്തെവൂസ് .അവന്റെയാണ് ഈ അപാർട്ട്മെൻറ് .കഴിഞ്ഞ അഞ്ചു വർഷമായി എന്റെയും കൂടി പർണ്ണശാല .സ്വന്തം പേരിലുള്ള അനാഥാലയം എന്നാണ് അവൻ അതിനെ വിളിച്ചിരുന്നത്‌.വിൽറ്റാവയിലെ ഓളപ്പരപ്പിൽ അനാഥമായി ഒഴുകുന്ന ചുള്ളിക്കമ്പുകൾ പോലെ ,അഞ്ചാണ്ട് മുൻപാണ്‌ ഞാനും അവനും ഒന്നിച്ചു യാത്ര തുടങ്ങിയത്.ലക്ഷ്യമില്ലാത്ത ഒരു യാത്ര .കേരളത്തിലെ ഒരു പട്ടണത്തിൽ നിന്നുള്ള ഞാനും ഇവിടെ ജനിച്ചു വളർന്ന അവനും .മത്തെവൂസിൻറെ കലയും നഷ്ടവും മറ്റാരേക്കാളും എനിക്ക് മനസ്സിലാവും .ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ട് വിശന്നു  വലഞ്ഞു പ്രാഗിന്റെ ഒരു തന്തയില്ലാത്തെരുവിൽ സ്വയം നഷ്ടപ്പെടുമെന്ന് തോന്നിയ നിമിഷങ്ങളിലൊന്നിലാണ് പ്രകൃതി എന്റെ മുന്നിൽ മത്തെവൂസായി പ്രത്യക്ഷപ്പെട്ടത്.ആ രാവിൽ  ആ തെരുവിൽ വിനോദസഞ്ചാരികളുടെ കനിവിന്റെ നടവാതിൽ തുറക്കുവാൻ  സോപാനസംഗീതം ആലപിച്ചു കൈനീട്ടുമ്പോഴാണ് അവനെ ഞാൻ ആദ്യമായി കാണുന്നത്.യുഗങ്ങൾക്കപ്പുറമുള്ള ജീവിതത്തിൻറെ ആഡംബരങ്ങളിൽ ഒന്നായിരുന്നു എനിക്ക് സംഗീതം .എന്നാൽ അന്ന് , ഏറ്റവും സ്നിഗ്ദ്ധമായ കുടുംബക്ഷേത്ര സന്നിധിയിൽ  കാലങ്ങൾക്ക്  മുൻപ് എൻറെ മനസ്സിനെ ആർദ്രമാക്കിയ പുണ്യം-  അനാഥമായ തെരുവിൽ ഓരം ചേർന്ന് നിന്ന് ഞാൻ കച്ചവടച്ചരാക്കാക്കുകയായിരുന്നു
  .കിട്ടിയ തുച്ഛ മായ ചില്ലറതുട്ടുകൾക്ക് സ്വർണത്തേക്കാൾ മൂല്യം തോന്നി.പെറുക്കിയെടുത്തു അടുത്ത കടയിലെ ബർഗറിൽ ഉന്നമിട്ടു നടന്നു ചെന്നപ്പോഴേക്കും മത്തെവൂസ് എനിക്കായുള്ള ബർഗറും കാപ്പിയും വാങ്ങിയിരുന്നു.അന്നും ഇന്നീ  പിസ്സ  തിന്നുമ്പോഴും എന്റെ കണ്ണ് കലങ്ങിയിട്ടില്ല .ശിരസ്സ്‌ കുനിഞ്ഞിട്ടില്ല .അതാണവന്റെ മഹത്വം .അന്ന് അവന്റെ ചിത്രരചനാസങ്കേതമായി അവൻ ഉപയോഗിച്ചിരുന്ന മുറി അവൻ എനിക്ക് വേണ്ടി ഒഴിഞ്ഞു തന്നു.വളരെ ചെറുതായ അവന്റെ ലോകത്തെ വീണ്ടും ചെറുതാക്കി കൊണ്ട്.എന്തിന്‌ ? എനിക്കറിയില്ല.. എൻറെ  ഉള്ളിലെ ആഴമുള്ള മുറിവിൻറെ നൊമ്പരം ഏതോ അതീന്ദ്രിയ സംവേദന ശക്തി അവനിലും പടർത്തിയോ ?അതോ യഥാർത്ഥത്തിൽ കാവൽ  മാലാഖകൾ ഉണ്ടോ?
മത്തെവൂസിൻറെ മുറിയിൽ  നിന്നും ഗിറ്റാറിന്റെ അകമ്പടിയോടെ അവന്റെ സുന്ദര ശബ്ദം ഉണർന്നു .മനോഹരമായ പ്രേമഭാവങ്ങൾ ,വിൽറ്റാവയിലെ ഓളങ്ങൾ പോലെ,ആത്മനിർഭരമായ സുഗന്ധം പോലെ അവിടമാകെ പടർന്നു .അവൻ കരയും. ഈ പാട്ടിന്റെ ഒടുവിൽ ,പൊട്ടി പൊട്ടി ക്കരയും ആത്മാവ്‌ നുറുങ്ങുന്ന വേദന സഹിക്കാതെ .അങ്ങനെ കരഞ്ഞ ഒരു നാളിൽ അവന്റെ കഥ അവെനെന്നോട് പറഞ്ഞതാണ് .രണ്ടു കൊല്ലത്തെ  പ്രണയത്തിനും ആറു  കൊല്ലത്തെ ഒന്നിച്ചുള്ള ജീവിതത്തിനും ശേഷം ജോണിനെ കാൻസർ തട്ടിയെടുത്ത കഥ .അന്ന് ഞാനും കരഞ്ഞു.എൻറെ ഉള്ളിൽ ഉറഞ്ഞു കൂടി പാറ പോലെ കട്ടിയായിരുന്ന മരവിപ്പ് പൊട്ടിയൊലിച്ചു പുറത്തേക്കൊഴുകി .
ഇതേ പാട്ടാണ് അന്നവൻ പാടിയിരുന്നത്.എന്നിലും ഓർമ്മകൾ ഉണർത്തിയ  ഗാനം.
കടന്നു പോയ പന്ത്രണ്ടു വർഷങ്ങൾക്കു പുറകിലേക്ക് എന്നെ നിഷ്കരുണം എടുത്തെറിയുന്ന ഗാനം.പന്ത്രണ്ടു വർഷത്തെ ഒഴിഞ്ഞുമാറ്റത്തിന്റെ ,മറവിയുടെ,ഒളിക്കലിന്റെ മഞ്ഞുരുകാൻ ഈ ഗാനത്തിന്റെ ചൂട് മതിയെന്നോ?വിശ്വസിക്കാനാകുന്നി്ല .ഏതോ സ്പാനിഷ്‌ പാട്ടിന്റെ അർത്ഥമറിയാത്ത വരികൾ അവളുടെ അങ്കോപാങ്ക കീർത്തനം പോലെ എനിക്ക് തോന്നുന്നതെന്തേ ?കുതിരകളുടെ നിഷ്കരുണമായ കുളമ്പടി പോലെ ഓർമ്മകൾ.അവയെന്നെ കീഴ്പെടുത്തുകയാണ്.ഞാൻ കണ്ണുകളടച്ചു.ഇങ്ങനെ കീഴ്പെട്ടു സ്വയം  മറന്നു ഞാൻ കണ്ണുകളടച്ചത് അവളുടെ സംയോഗത്തിലും ഇപ്പോൾ അവളുടെ ഓർമകളിലും മാത്രമാണ് .പ്രാഗിലെ കാറ്റിനും അവളുടെ സുഗന്ധമോ?അവളുടെ ഓർമകളുടെ ഉർവ്വരത ഉള്ളിൽ വറ്റിക്കിടന്ന ജലാശയങ്ങളിൽ നനവ്‌ പടർത്തി .ഉൾപുളകങ്ങളുടെ തീജ്വാലകൾ തീർത്തു .എന്റെ ഉള്ളിലെ പാറകൾ കന്മദം പൊഴിച്ചു .അവളുടെ ഉച്ഛവാ സത്തിന്റെ താളവും മാംസത്തിന്റെ തുടിപ്പും ചർമത്തിന്റെ ചൂടും എന്നെ ശ്വാസം മുട്ടിച്ചു .അവൾ ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു എനിക്കൊഴിച്ചെ ല്ലാവർക്കും.കൊലുന്നനെയുള്ള ശരീരം സ്വേച്ഛ പ്രകാരം മൂർച്ച കൂടാൻ കഴിയുന്ന നോട്ടം.നീണ്ട മുടി.കവിതയോട് പ്രണയം .ഇതൊക്കെയായിരുന്നു അവൾ.സഹപാഠികൾ നിർദയം അവളുടെ ശരീരപ്രകൃതിയെ കളിയാക്കിയപ്പോൾ അവളുടെ അപകർഷതക്ക് ശക്തി കൂടി .അവളുടെ ദയനീയ നോട്ടം എന്നിൽ പതിഞ്ഞു .കൂട്ടുകാരെ ഞാൻ തിരിച്ച് അവഹേളിച്ചപ്പോൾ അവൾ ആനന്ദിച്ചു.എനിക്ക് മാത്രം കാണാവുന്ന  രീതിയിൽ .യാത്രകളിൽ ഞാൻ അവളുടെ സഹചാരിയായി.ബസ്സിലും റോഡിലും അവളുടെ രക്ഷകർത്താവായി .ഞങ്ങളിരുപേരും അതാസ്വദിച്ചു .എപ്പോഴോ ഞങ്ങൾ മറ്റുള്ളവരിൽ നിന്നകന്ന് ഒന്നിച്ചിരിക്കാൻ,, അറിയാതെ,പരസ്പരം പറയാതെ ശ്രമിച്ചു .ആകുലതകളും പേടികളും ഒക്കെ പങ്കു വച്ചു.അവളുടെ കൊച്ചു കവിതകൾ  അവൾ എന്നെ മാത്രം കാണിച്ചു.ക്ലാസുകൾ കട്ട്‌ ചെയ്തും കോളേജിൽ പോകാതെയും ഞങ്ങൾ എന്റെ താമസസ്ഥലത്ത് കണ്ടുമുട്ടാൻ തുടങ്ങി.നാളെയെ കുറിച്ചാലോചിക്കാതെ ഓരോ നിമിഷവും ഞങ്ങൾ ആസ്വദിച്ചു .ആലോചിച്ചിരുന്നെങ്കിലും എന്ത് ചെയ്യണം എന്ന് ഞങ്ങൾക്കറിയില്ലായിരുന്നു .മരിക്കാൻ പോകുന്ന ഒരാൾ എല്ലാ നിമിഷവും അനർഘമായി അനന്തമായി ആസ്വദിക്കുന്നത് പോലെ ഞങ്ങൾ പരസ്പരം അലിഞ്ഞു ചേർന്നു .
അന്നാണത് ആദ്യം സംഭവിച്ചത് .ഇന്നും വ്യക്തമായ ഓർമയുണ്ടെനിക്ക് .മറക്കാൻ ശ്രമിച്ചിട്ടും കഴിയാത്ത ഓർമ .സമരാവേശത്തിൽ ക്ലാസുകൾ ബഹിഷ്കരിക്കപ്പെട്ട ഒരു വെള്ളിയാഴ്ച ഞങ്ങളിരുവരും പോയത് എൻറെ മുറിയിലേക്ക് പോയി  .പലതും പറഞ്ഞിരുന്ന് സമയം പോയി.അവൾ ഒരു കുട്ടിക്കവിതയെഴുതി എന്നെ നോക്കി വായിച്ചു."എന്നുള്ളിൽ മരുക്കാറ്റടിക്കുന്നു ...എന്റെ മഴയേ... നീ വരൂ...എന്നിൽ പെയ്യൂ ..എന്നെ എന്തിനു നീ അകറ്റുന്നു...നിന്റെ പെയ്ത്തിൽ പരിരംഭണത്തിൽ ..സുഗന്ധിയാവട്ടെ ഞാൻ...."  ഞങ്ങളുടെ ഉള്ളിൽ ഞങ്ങൾ അണ കെട്ടി നിർത്തിയിരുന്ന കറുത്ത മേഘങ്ങൾ മഴയായ് പെയ്തിറങ്ങി.എൻറെ ആലിംഗനത്തിൽ അവൾ പൊടിഞ്ഞു പൊകുമെന്നെനിക്ക്‌ തോന്നി.അവളുടെ കൈകൾ എന്നെയും വലയം ചെയ്തു.ഒഴുകിയ കണ്ണീർ തുടച്ചു ഞാനവളുടെ ചുണ്ടിൽ  ഇറുക്കി ചുംബിച്ചു.ഞങ്ങളുടെ ശരീരങ്ങളും ഹൃദയങ്ങളും തീർത്ത സംഗീതത്തിൽ കണ്ണുകളടച്ചു മുഴുകി ഞാനും അവളും.

കണ്ണീർ തുടച്ചു ഞാൻ നിവർന്നിരുന്നപ്പോൾ  മത്തെവൂസിൻറെ സംഗീതം നിലച്ചിരുന്നു. ഞാൻ അകത്തേക്ക് നടന്നു പിസ്സയുടെ രണ്ടാമത്തെ കഷ്ണം കൈക്കലാക്കി .അപ്പോളേക്കും മത്തെവൂസും മുറിക്കു വെളിയിൽ  വന്നു.മുഖം കഴുകിയിട്ടും ചുവപ്പ് മാറാത്ത അവൻറെ കണ്ണുകൾ നിറഞ്ഞ ചിരിയിലും അവനെ വഞ്ചിച്ചു .അവൻ പറഞ്ഞു.." ഐ നീട് ടു  റ്റെൽ യു സംതിങ്ങ് .."മത്തെവൂസ് പറഞ്ഞു തുടങ്ങി.അവനും ജോണും പണ്ട് യാത്ര പോയ സീഷെൽസിലെക്കു അവൻ ഒരിക്കൽ കൂടി പോകുന്നു.അവിടുത്തെ ആഴമില്ലാത്ത കടലുകളിൽ ജോണ്‍ നീന്തിത്തുടിച്ചത് അവൻ ഇന്നും ഓർക്കുന്നു .ഒരിക്കൽ കൂടി അവിടെ പോകണം .അവന്റെ ഗന്ധം ആ കടലിൽ ശേഷിച്ചിട്ടുണ്ടെന്നു അവൻ ധരിച്ചോ?എനിക്കറിയില്ല.എങ്കിലും എനിക്കവനെ മനസ്സിലാകും.മൂന്ന് മാസങ്ങൾ  നീളുന്ന യാത്ര.എനിക്ക് എവിടേക്കെങ്കിലും പോകണമെങ്കിൽ താക്കോൽ അയല്പക്കത്തേൽപിക്കാം .മറ്റെന്തെങ്കിലും ആവശ്യങ്ങൾക്ക് മെയിൽ ചെയ്യാം.അവൻ പറഞ്ഞു നിർത്തി .അഞ്ച്  കൊല്ലം മുൻപ് വരെ എൻറെ കാവല മാലാഖ പ്രാഗിലാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല .ഇപ്പോൾ അവൻ പോവുകയാണ്.ഉള്ളിൽ ചേതനക്കൊപ്പം രക്തവും മരവിക്കുന്നത് പോലെ എനിക്ക് തോന്നി.ഒന്നും പറയാതെ എല്ലാം ഒരു ആശ്ലേഷത്തിലൊതുക്കി .മത്തെവൂസ് ഇല്ലാത്ത പ്രാഗ് കൂടുതൽ മൂകമായി.അവന്റെ ഗിറ്റാറും പാട്ടും  തേങ്ങലും.. ഇതെല്ലാമായിരുന്നു ആ അപാർട്ട്മെന്റിന്റെ ജീവൻ .മൂകത ചെവിക്കു വേദനയുണ്ടാക്കി.കാലത്തിന്റെ ഭൂതങ്ങൾ പൂർവാധികം ശക്തിയോടെ എന്നെ ആക്രമിക്കാൻ തുടങ്ങി.

എപ്പോഴോ കേട്ടിരുന്നു അവൾ വിവാഹിതയായെന്ന് .ഏതോ ഒരുത്തൻറെ  ഇരുളടഞ്ഞ കിടപ്പറയിൽ അവന്റെ കാമവെറി ഊർ ജ്ജം  നല്കിയ  താഡനങ്ങളിൽ അവൾ പുളഞ്ഞിരിക്കും ..ആ കൂരിരുട്ടിൽ അയാളുടെ വിയർപ്പിന്റെയും രേതസ്സിന്റെയും  ഒപ്പം  അവളുടെ കണ്ണീരും വീണിരിക്കും.എല്ലാം കഴിഞ്ഞു അറപ്പോടെ അവൾ ഛർദ്ദിച്ചിരിക്കും .എനിക്കുറപ്പാണ് .അവളെ പൂ പോലെ താലോലിക്കാൻ എനിക്കേ കഴിയൂ.എനിക്കറിയാം.
വിൽറ്റാവക്കും പ്രഹക്കും സ്വകാര്യത കൊടുക്കാനെന്നോണം സൂര്യൻ മറയുന്ന നേരത്തിനു മുന്നേ തന്നെ ഞാൻ ചാൾസ് ബ്രിഡ്ജിൽ സ്ഥാനം പിടിച്ചിരുന്നു .വാഴ്ത്തപ്പെട്ടവരുടെ പ്രതിമകൾ നോക്കി നിൽക്കെ ,മിഥുനങ്ങളുടെ സ്നേഹവേഴ്ചകളും ,പോക്കറ്റടിക്കാരുടെ കുതന്ത്രങ്ങളും ടൂറിസ്റ്റുകളുടെ ആലസ്യവും ഞാൻ കണ്ടു.കന്യാമറിയവും മഗ്ദലനമറിയവും യേശുവിനു വേണ്ടി കണ്ണീർ പൊഴിക്കുന്ന പ്രതിമയുടെ മുന്നിൽ  അൽപ നേരം നിന്നു .ഇവരെങ്കിലും അറിയുന്നോ വിൽറ്റാവയുടെ ദുഃഖം ....
നേരം ഇരുട്ടിയപ്പോഴേക്ക് ഞാൻ അപാർട്ട് മെന്റിൽ തിരിച്ചെത്തിയിരുന്നു .നടത്തത്തിന്റെ ക്ഷീണം എന്നെ ഉറക്കത്തിലേക്കു  തള്ളി വിട്ടത് വളരെ പെട്ടെന്നായിരുന്നു .ബാൽകണിയിലെ  കസേരയിൽ നിന്ന് സ്വപ്നത്തിന്റെ കയറുകൾ എന്നെ വലിച്ചു ഏതോ വിജനമായ നിരത്തിൽ കൊണ്ട് നിർത്തി .
ഞാൻ ഓടുകയാണ് ,അവളുടെ കരച്ചിൽ കേട്ട ദിക്കിലേക്ക് .പക്ഷെ എനിക്ക് ദിശ തിരിച്ചറിയാനാകുന്നില്ല .അവളുടെ നെഞ്ച് പൊട്ടുന്ന കരച്ചിൽ പല ദിക്കിൽ നിന്നുയരുകയാണ് .ഒടുവിൽ  ദൂരെ ഒരു വിളക്ക് കാലിൻറെ കീഴിൽ ,അതിന്റെ മുഷിഞ്ഞ മഞ്ഞ വെളിച്ചത്തിൽ ഒരു കൂട്ടം ചെന്നായ്മനുഷ്യരുടെ ഇടയിൽ പേടിച്ചരണ്ടു കിടക്കുന്ന അവളുടെ രൂപം കാണായി .ഞാൻ അവിടേക്ക് സർവ ശക്തിയുമെടുത്ത്  ഓടി .ചെന്നായ്ക്കൾ എന്നെ തിരിഞ്ഞു നോക്കി.പക്ഷെ എനിക്ക് അടുത്തെത്താൻ കഴിയുന്നതിനു മുൻപേ തന്നെ എന്റെ കൈകളിലും കാലുകളിലും കഴുത്തിലും കരി പുരണ്ട വള്ളികൾ ചുറ്റിപ്പിടിച്ചു.പ്രാഗിന്റെ ജീർണിച്ച കെട്ടിടങ്ങളിൽ നിന്നും കൊടിയ സർപ്പങ്ങളെ പോലെ ആയിരക്കണക്കിന് കരി പുരണ്ട വള്ളികൾ എന്നെ ലക്ഷ്യമാക്കി പാഞ്ഞു വരികയാണ് .ഞാൻ ഉറക്കെ നിലവിളിച്ചു .എൻറെ മുഖവും ശരീരം മുഴുവനും അവ വന്നു മൂടി എന്നെ അനങ്ങാനാവാത്ത വിധം ബന്ധിച്ചു .മുഖത്ത് പടർന്ന വള്ളികളുടെ വിടവിലൂടെ ഞാൻ അവളുടെ മുഖത്തെ ദൈന്യത കണ്ടു.അവളുടെ കണ്ണുകളിൽ നിന്നും ചോര വമിച്ചു.അത് കണ്ടു ചെന്നായ്ക്കളുടെ ആസക്തി കൂടി.കൂട്ടമായിട്ടവർ അവളുടെ മുകളിൽ ചാടി വീണു.കൊടിയ മർദ്ദനങ്ങളിൽ അവ രതിമൂർച്ഛ അനുഭവിച്ചു.ചോര വാർന്നു  പൊയ്ക്കൊണ്ടിരുന്ന അവളുടെ ശരീരത്തിൽ നിന്ന് ജീവൻ  എത്രയും പെട്ടെന്ന് പറിഞ്ഞു പോകാൻ അവളെ പോലെ ഞാനും പ്രാർത്ഥിച്ചു .ഒടുവിലത്തെ ചെന്നായും ക്ഷീണിതനായപ്പോൾ ഏറെ മുന്നേ ചേതനയറ്റ അവളുടെ ശരീരം ഉപേക്ഷിച്ചു അവർ പോയി .പോകും വഴി എന്റെ മുഖത്ത് കാർക്കിച്ചു തുപ്പി .വള്ളികൾ അയഞ്ഞപ്പോൾ ഞാൻ എഴുന്നേറ്റു .അവളുടെ ശരീരാവഷിഷ്ടം എടുത്തു നടന്നു.അവളുടെ വിളറിയ മുഖത്തെ  ചോരപ്പാടുകൾ തുടച്ച് നെറ്റിയിൽ  ചുംബിച്ച് ചാൾസ് ബ്രിഡ്ജിന്റെ മുകളിൽ  നിന്ന്  വിൽറ്റാവയിലേക്ക് എറിയുമ്പോൾ ഞാൻ പറഞ്ഞു."ഇതാ എന്റെ ജീവൻ .എൻറെ പ്രണയിനി .എൻറെ ശ്വാസം .ഇവളെ നീ സൂക്ഷിക്കുക .നിൻറെയും പ്രഹയുടെയും കാതിരുപ്പിന്നറുതി വരുന്ന കാലത്ത് എനിക്കിവളെ തിരികെ  തരിക ".

സ്വപ്നത്തിൽ നിന്നുണർന്നിട്ടും തീരാത്ത നടുക്കം.സ്വപ്നവും യാഥാർത്ഥ്യവും തമ്മിലുള്ള അതിർ  വരമ്പ് എനിക്ക് നഷ്ട്ടപ്പെട്ടിരിക്കുന്നോ ?ഞാൻ അലമുറയിട്ടു കരഞ്ഞു .വയ്യ ഇനി വയ്യ.ബാൽക്കണിയിൽ നിന്നും താഴേക്കു നോക്കി.ചുറ്റും വെള്ളം.വിൽറ്റാവ കര കവിഞ്ഞതാണോ അതോ എന്റെ മതിഭ്രമമോ?തൊട്ടു പിന്നിൽ കരയുന്ന കന്യാമറിയവും മഗ്ദലനമറിയവും.അവരുടെ കണ്ണുകളിൽ നിലക്കാത്ത കണ്ണീർച്ചാൽ അവരുടെ തേങ്ങലുകൾ എന്റെ ചെവികളിൽ മുഴങ്ങുന്നു.ബാൽക്കണി വാതിൽ  കടന്നു അകത്തു കടന്നപ്പോൾ കാലുകളിൽ കല്ലിന്റെ  പരുപരുപ്പ് .നില്ക്കുന്നത് പ്രാഗിന്റെ കല്ല്‌ വിരിച്ച ഏതോ തന്തയില്ലാതെരുവിലാണെന്ന് എനിക്ക് തോന്നി ചുറ്റും നൂറ്റാണ്ടുകൾ  പഴക്കമുള്ള കെട്ടിടങ്ങൾ .എനിക്ക് എന്നെ തന്നെ നഷ്ടപ്പെടുന്നതായി  എനിക്ക് തോന്നി.ഞാൻ ക്ഷീണിച്ചു സോഫയിൽ ഇരുന്നു.
ജീവിതത്തിൽ എല്ലാം അനുഭവിച്ചു കഴിഞ്ഞതായി എനിക്ക് തോന്നി.പ്രണയം,അവൾ എന്റെ പ്രണയിനി,പ്രാഗ്,ഇനി ഒന്നേ ഉള്ളൂ ബാക്കി ...മരണം.അതും എനിക്കറിയണം ...കാണണം ...മുഖാമുഖം ....
പാതിയടഞ്ഞ കണ്ണിൽ  പാതി മാഞ്ഞ ബോധത്തിൽ  ഞാൻ എന്റെ ശരീരത്തിൽ  നിന്ന് പൊങ്ങി പറന്നു നടക്കുന്നതായി എനിക്ക് തോന്നി .ഞാൻ സ്വയം  പറഞ്ഞു "എന്റെ മരണമേ ,നീയും ഒരു പെണ്ണാണ് .....എന്നെ പോലെ ......ഇത്ര ലോലമായി എന്നെ സ്നേഹിച്ചവൾ  അവൾ മാത്രമായിരുന്നു  ....ഇപ്പോൾ
നീയും...നന്ദി ....ഒരു പെണ്ണിനേ അതിനു കഴിയൂ.."
എന്റെ കൈത്തണ്ടയിൽ നിന്നൊഴുകിയ ചോര വിൽറ്റാവയെ ചുവപ്പിച്ചു.

കടിഞ്ഞൂൽ ...

രംഗത്ത്
1. കോലൻ  ഏലിയാസ്  കോലാപ്പി  ഏലിയാസ് അനൂപ്‌
2.അണ്ണൻ ഏലിയാസ് സതീഷ്‌ കുമാർ
3.ഷിബു ഏലിയാസ് ഷിഹാബ്  ഏലിയാസ് ജനാബ് ശിഹാബുദ്ദീൻ
4. ഇര


ഇന്നാണ്  ഇന്റർവ്യൂ 

അണ്ണൻറെയും  കൊലാപ്പിയുടെയും ഹൃദയസരസ്സിലെ സുവർണകമലമായ  iquad  ഇന്റെ  codex സോഫ്റ്റ്‌വെയർ കൊട്ടേലിട്ടു കിലോക്കണക്കിന് നാട്ടുകാരുടെ തലയിൽ കെട്ടിവയ്ക്കാൻ പ്രാപ്തനായവനെ  കുരുക്കിട്ടു പിടിക്കാനുള്ള ഇന്റർവ്യൂ
ഏതോ ഒരു കാസർകോട് കാരൻ അപ്പാവിയാണ് ഇര.എറണാകുളത്തു രാവിലെ എത്താൻ അവൻ തലേ രാത്രി വണ്ടി കേറണം .ഇവിടെയെത്തി  ഇവരുടെ മേയൽ കൂടി താങ്ങാൻ അവനു കരുത്തുണ്ടാകുമോ എന്തോ?ഇവനൊക്കെ നല്ല 'പണി' നാട്ടിൽ കിട്ടാഞ്ഞിട്ടായിരിക്കും വണ്ടി കേറി ഇവിടെ വന്നു  ഇവന്മാർക്ക്  ബലിയാവാൻ  തീരുമാനിച്ചത് .
ഇനി iquad നെ പറ്റി  രണ്ടു വാക്ക്
പണ്ട് പണ്ട് ധീര ശൂരരും സർവഗുണസമ്പന്നരും അന്വേഷണ കുതുകികളും കുശാഗ്രമന്ദബുദ്ധികളും വിജ്ഞാനദാഹികളും സർവ്വോപരി  അണ്ടിയും കുണ്ടിയുമായ രണ്ടു ടെക്കികൾ പഠിപ്പ് കഴിഞ്ഞു ചൊറി കുത്തി സ്വപ്നം കാണുന്ന കാലം.അണ്ണനും  കോലനും (ഡും ട്ട ഡും ട്ട ഡും .......ബാക്ക് ഗ്രൌണ്ട് മൂസിക്) കണ്ട റ്റാറ്റക്കും ബിർലക്കും മൂർത്തിക്കും നീലെക്കാനിക്കും  സയിപ്പന്മാർക്കും കാശുണ്ടാക്കാനല്ല നമ്മൾ പണിയെടുക്കേണ്ടത്‌ എന്ന് അവർ തീരുമാനിച്ചുറച്ചു.നമ്മൾ വെറും സൈബർ കൂലികളാകേണ്ടവരല്ല.ഇന്ത്യയുടെ ചരിത്രം തന്നെ മാറ്റിയെഴുതാൻ പോന്ന ഒരു സ്ഥാപനത്തിൻറെ ഉത്തുംഗ ശൃംഗങ്ങളിൽ വിരാജിക്കെണ്ടവരാണ് നമ്മൾ .നമ്മൾ ആജ്ഞാപിക്കും .."ആരവിടെ ..കൊടെഴുതി  ടെസ്റ്റ്‌ ചെയ്ത്‌  ഉടൻ നമ്മുടെ മുന്നിൽ ഹാജരാക്കൂ " ഹോ സായിപ്പന്മാരെ ജോലിക്ക് വച്ച് പീഡിപ്പിക്കണം .ഓണ്‍സൈറ്റിൽ ഇന്ത്യക്ക് പോവാൻ അവന്മാർ  നമ്മുടെ മുന്നിൽ  കെഞ്ചി കാലു പിടിക്കണം.അങ്ങനെ ഭാരതാംബയെ ലോകത്തിന്റെ നെറുകയിൽ നിർത്തണം . അങ്ങനെ മദ്രാസ് കഫെയിലും തൊന്ന്യാവു കൊളത്തിന്റെ കരയിലും നടന്ന ചർച്ചകൾക്കൊടുവിൽ അണ്ണ കോലന്മാർ കൈ കോർത്ത്‌ സംഗമിച്ചു ആ മഹാപ്രസ്ഥാനത്തിനു വിത്തിട്ടു .IQUAD (iquad ....iquad .....എക്കോ )
ഒച്ച്‌ പോലെ ഇഴഞ്ഞ വർഷങ്ങൾ .ഊണും ഉറക്കവും ഇല്ലാത്ത രാപകലുകൾ കോടെക്സിനു വേണ്ടി ഒഴുക്കിയ വിയർപ്പിൽ ഒലിച്ചിറങ്ങിയത് കൊല്ലങ്ങളുടെ കഷ്ടപ്പാടാണെങ്കിലും റിലീസ് ആയപ്പോൾ കോടെക്സ് മാസ് ഹിറ്റായി .പ്രമാദമായ കുറെ ക്ലയന്റുകൾ ഉണ്ട് കോടെക്സിനിപ്പോൾ .ഇനി ഇത് കൂടുതൽ ആവശ്യ ക്കാരിൽ എത്തിക്കണം .അതിനു തവള പിടിക്കാൻ പാടത്തിറങ്ങുന്നത് പോലെ ഓടിച്ചിട്ട്‌ പിടിച്ചു വായിട്ടടിച്ചു ക്ലയന്റ്സ് നെ വീഴ്ത്താൻ ഒരു വിൽപ്പനക്കാരൻ വേണം.അതിനാണ് ഇന്നത്തെ ഇന്റർ വ്യൂ.
പക്ഷെ ഇന്നത്തെ ഇന്റെർവ്യൂ പാനെലിലെ  ഹൈലൈറ്റ് മറ്റാരുമായിരുന്നില്ല ....ഷിബു (ടിൽ ...സിംബൽ ).ഇന്നവന്റെ കടിഞ്ഞൂൽ ഇന്റർ വ്യൂ ആണ്.തീർന്നു പോയ' ബോസ്' പെർഫ്യൂമിന്റെ കുപ്പി പൊട്ടിച്ച് കുപ്പിച്ചില്ല് വെള്ളത്തിലിട്ടു ചൂടാക്കി ആ വെള്ളത്തിൽ  ഷർട്ട് കഴുകിപ്പിഴിഞ്ഞു തേച്ചിട്ടുകൊണ്ടാണ് അവന്റെ വരവ്.ലിനൻ ഷർട്ടും പാൻറും. കണ്ണടക്കു പുതിയ ഫ്രെയിം .പരിചയക്കാരന്റെ ചെരുപ്പ് കടയിൽ  നിന്നും ഒരു ദിവസത്തേക്ക് കടമെടുത്ത റെഡ് ടേപ്പ് ഷൂസ് .ഫേഷ്യൽ ചെയ്യാൻ കാശില്ലാത്തത്‌ കൊണ്ട് ചെരുനാരങ്ങാതൊലി കൊണ്ട് മുഖത്ത് കൊറേ നേരം മാന്തി വെളുപ്പിച്ചു.എന്തായാലും നല്ല റിച് ലുക്ക് ആയിട്ടുണ്ടെന്ന് അവൻ തന്നെ അഭിപ്രായപ്പെട്ടു .പല തവണ കണ്ണാടിയുടെ മുന്നിലൽ  നിന്ന് കൊണ്ട് കൈ നീട്ടി  കൊണ്ട് അവൻ പറഞ്ഞു നോക്കി."അയാം ഷിഹാബുദ്ദീൻ ..മാർകെറ്റിങ്ങ് മാനേജർ "ഒരു മണിക്കൂറത്തെ വെള്ളി വീഴലിനും തൊണ്ടയിടറലിനും ശേഷം പറ ഞ്ഞൊപ്പിച്ചപ്പോൾ അവനു രോമാഞ്ചം സോറി തോലാഞ്ചം ഉണ്ടായി.
രാവിലെ പത്തിന് തന്നെ രംഗം സജ്ജമായി.അണ്ണനും കോലനും ഷിബുവും സ്വസ്ഥാനങ്ങളിൽ ഉപവിഷ്ടരായി.ഇര കടന്നു വന്നു .അറക്കാനുള്ള ആട് എത്തിക്കഴിഞ്ഞു .ബിസ്മി ചെല്ലുന്നത് അണ്ണൻ ,അറക്കുന്നത്‌ കോലൻ തൊലി പൊളിക്കുന്നത് ഷിബു .അര മുഴം വീതിയുള്ള തോർത്തുടുത്തു ആട്ടിന്തോൽ പൊളിക്കുന്ന മാർകെറ്റിങ്ങ് മാനേജരുടെ ചിത്രം ഇരയുടെ കണ്ണിൽ  പതിഞ്ഞു.
തൊണ്ടക്കുഴലിന്റെ ഏറ്റവും ആഴമുള്ള അറ്റത്ത് കാറ്റ് നിറച്ചു കോലാപ്പി ലോക ബേയ്സ് സൗണ്ടിൽ തുടങ്ങി."ഞാൻ അനൂപ്‌ ,ഇത് Mr .സതീഷ്‌ കുമാർ  M D .ഇത് ജനാബ് ഷിഹാബുദ്ദീൻ .  മാർകെറ്റിങ്ങ് മാനേജർ ."എന്നെയോ എന്നാ മട്ടിൽ  ഷിബു മിഴിച്ചു നിന്നു .
കോലാപ്പി തുടർന്നു "കെട്ടുറപ്പും അച്ചടക്കവും ഉള്ള ഞങ്ങളുടെ ടീമിന്റെ ശ്രമഫലമായി IQUAD ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു I T കമ്പനിയായി വളർന്നു കഴിഞ്ഞു.വരാനിരിക്കുന്ന ശോഭനമായ ഭാവി കണക്കിലെടുക്കുമ്പോൾ ഇൻഫൊസിസും ടി സീ  എസ്സും  ഞങ്ങൾക്ക് ഒരു ഇരയല്ല .ഞങ്ങൾ രണ്ടു പേരും അതായത് ഞാനും സതീഷും ചേർന്ന് ഈ കമ്പനി തുടങ്ങുമ്പോൾ ഉണ്ടായിരുന്ന ലക്ഷ്യങ്ങൾ ഞങ്ങൾ ഒരോന്നായി വെട്ടിപ്പിടിച്ചു കൊണ്ടിരിക്കുകയാണ്.പിന്നീടു ടീമിൽ ചേർന്ന ജനാബ് ഷിഹാബുദ്ദീൻ ഞങ്ങളുടെ കമ്പനിയുടെ മാർകെറ്റിങ്ങ് വിഭാഗം തലവൻ  മാത്രമല്ല കമ്പനിയുടെ ജീവാത്മാവും പരമാത്മാവും കൂടിയാണ്. ഷിഹാബ് ....താങ്കൾക്കെന്തെങ്കിലും പറയാൻ...." കോലാപ്പി നിർത്തി ..ഷിബുവിനെ നോക്കി ..
പടച്ചോനെ പണി പാളിയോ..ഒരു പന്ത് പാസ് ചെയ്യുമ്പോ ഒരു സൂചന തരണ്ടേ ടാ പട്ടി ...ഷിബു അവനെ കലി പ്പിച്ചു നോക്കി.എന്നിട്ട് ഗദ്ഗദ കണ്‍ഠനായി  പറഞ്ഞു തുടങ്ങി."ഞമ്മള്  ... ഇപ്പ .. കൊറേ ...സോഫ്റ്റ്‌ ബേറക്ക വിറ്റിനി ...ഇനീപ്പ ..ങ്ങളെ  കൊണ്ട്  ഉദ്ദേശിക്കണത് എന്താന്നു  ബെച്ചാല് ..."
ഇത് കേട്ട കൊലാപ്പീടെ കിളി പോയി. ഇപ്പ പിടിച്ചില്ലെങ്കിൽ സംഗതി കൈവിട്ടു പോകും എന്ന് അവനു മനസ്സിലായി.അവൻ ഇടപെട്ടു."i will brief you on the product ".
നായിൻറെ മോനെ ഇത് നിനക്ക് നേരത്തെ ചെയ്തൂടാരുന്നോ .ഷിബു കോലാപ്പിയെ കലിപ്പിച്ച് നോക്കി.
കോലന്റെ മണിപ്രവാളം 15 മിനിറ്റ് നീണ്ടു.കോട്ടുവാ കടിച്ചു പിടിച്ചു ഇരയുടെ കണ്ണിൽ  നിന്ന് വെള്ളമൊഴുകി.പ്രചോദിതനായ ഉദ്യോഗാർത്ഥി യുടെ ആനന്ദ ക്കണ്ണീരെന്നു മൂവർ സംഘം അതിനെ തെറ്റിദ്ധരിച്ചു .കോൾമയിർ കൊണ്ടു .
ഇതിനിടെ ഇരയുടെ മാനേജ്‌മന്റ്‌ പരിജ്ഞാനം പരീക്ഷിക്കാൻ തീരുമാനിച്ച കോലാപ്പി ചോദിച്ചു "വാറൻ ബുഫേ യെ കുറിച്ച് കേട്ടിട്ടുണ്ടോ? ഉണ്ടെന്നു ഇര തലയാട്ടി.("സെന്റർ ഹോട്ടലിൽ ബുഫേക്ക് 300 രൂപ.പൊരിച്ച നെയ്മീന് നല്ല മാർദവവും". ഷിബു ചിന്തിച്ചു.)
അണ്ണൻ ചോദിച്ചു "കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി  യെ പറ്റി  കേട്ടിട്ടുണ്ടോ?"ഉണ്ടെന്നു ഇര തലയാട്ടി.("ആ കൊരങ്ങനല്ലേ സഖാക്കളെ ചീത്ത വിളിച്ച അഹങ്കാരിക്ക് 5 ലക്ഷം കൊടുത്തത്.അയാള് ഏതോ സീരിയൽ നടനല്ലേ ?" ഷിബു ചിന്തിച്ചു )
അടുത്തത് ഷിബുവിന്റെ ഊഴമാണ് എന്ന് പെട്ടെന്നാണവന് മനസ്സിലായത്‌.എന്തെങ്കിലും ചോദിക്കണോല്ലോ .പണ്ടാരം.ഗൂഗിളിൽ ഇന്നലെ നോക്കി വക്കണ്ടതായിരുന്നു.ഇപ്പൊ എങ്ങനെ രക്ഷപ്പെടും.
"ഇങ്ങള്  സിലികോണ്‍ ഹംസക്കാനെ  കുറിച്ച് കേട്ടിനാ ......?....ഇല്ലാ?"
ഇര അതിനും തലയാട്ടി.
വിജയിയുടെ ഭാവത്തിൽ സൈഡിലെക്ക് തിരിഞ്ഞു നോക്കിയ ഷിബുവിനെ എതിരേറ്റത് അണ്ണൻറെയും കോലന്റെയും തീ പാറുന്ന നോട്ടങ്ങൾ ആയിരുന്നു.
ഇങ്ങനെ പല കൊലാഹലങ്ങളുമായി അര മണിക്കൂർ കടന്നു പോയി.
"ഇൻഫോസിസ് ,tcs ,mindtree തുടങ്ങിയ കമ്പനികളിൽ പോയി ഭാവി കളയാൻ നിങ്ങൾക്ക് ഉദ്ദേശമില്ലെങ്കിൽ മാത്രം ഞങ്ങളുടെ കമ്പനിയിൽ നിങ്ങൾക്ക് ജോലി തരണോ എന്ന് ഞങ്ങൾ ആലോചിക്കാം."എന്ന് പറഞ്ഞു അവസാനിപ്പിച്ചു. മൂവർ  സംഘം പുറത്തേക്കിറങ്ങി .ഒപ്പം ഇരയും.
പെട്ടന്ന് ഇര തിരിഞ്ഞു നിന്നു.ഷിബുവിനെ നോക്കി ചോദിച്ചു."സാറിനെ എനിക്ക് എവിടെയോ കണ്ടു പരിചയം ....."ഷിബുവിന്റെ നെഞ്ചിൽ പെരുമ്പറ കൊട്ടി.ഇര തുടർന്നു  "ഞാൻ പണ്ട് ഒരു ഫ്രെണ്ടിനെ കാണാൻ S R M  റോട്ടിൽ വന്നപ്പോൾ എന്റെ ചെരുപ്പ് പൊട്ടി.പുതിയ ചെരുപ്പെടുക്കാൻ അവൻ എന്നെ ഒരു ചെരുപ്പ് ഉണ്ടാക്കുന്ന സ്ഥലത്ത് കൊണ്ടോയി."...... പാന്റ്സിന്റെ ബെൽറ്റ്‌ അഴിഞ്ഞും ജെട്ടിയുടെ എലസ്റ്റിക് പൊട്ടിയും അഴിഞ്ഞുതിർന്നു വീഴുന്നതായി ഷിബുവിന് തോന്നി.ഇര തുടർന്നു ."അന്ന് സാറിനെ പോലെ ഒരാളാ എനിക്ക് ചെരുപ്പെടുത്ത്‌ തന്നത് .പഴയത് വൃത്തിയിൽ ഒട്ടിച്ചു തരുകേം ചെയ്തു.സാറിനു വല്ല  ബ്രദെർസും ഉണ്ടോ?" സംശയത്തോടെ ഇര ചോദിച്ചു നിർ ത്തി.
ഷിബു ഉവാച " ഇല്ല മോനെ.....പക്ഷെ    സഫ്രോം  കി സിന്ദഗി ജോ കഭി നഹി ഖതം ഹോ ജാതി ഹേ ...."
ഇരക്കു ഒന്നും മനസ്സിലായില്ല.

വാസ്തുകലാക്കുറിപ്പുകൾ -ഒരു യുവ ആർകിറ്റെക്റ്റിന്റെ ജീവിതത്തിലെ ചില ഏടുകൾ

അടുത്ത മുടുക്കിലെ അമ്മച്ചീടെ ചായക്കടേലെ ഊളച്ചായയും അപ്പാപ്പന്റെ മാടക്കടേലെ സിഗരറ്റും മിക്സാക്കി  രാവിലെത്തന്നെ ആത്മാവിൽ ലയിപ്പിക്കാതെ ഒരു സുഖവുമില്ല.ചായച്ചൂട് നാവിൽ തട്ടി തൊണ്ട കടന്ന് ആമാശയത്തിലേക്കുള്ള വഴിയന്വേഷിക്കുമ്പോൾ രാധാകൃഷ്ണൻ തന്റെ ട്രാക്ക് സ്യൂട്ടും കഴുത്തിൽ തൊപ്പിയുള്ള ടി ഷർട്ടും നിരീക്ഷിച്ച് ആത്മാഭിമാനം കൊണ്ടു .പുലർച്ചെ 6 മണിക്ക് സാംസങ്ങ് ഗ്രാൻഡ്‌ 2 അലാറം അടിക്കും."കൊണം വന്നു കേറും" പിന്നെ 25 k വിലയുള്ള സ്റ്റഫ് അല്ലെ എന്ന് കരുതി എടുത്തെറിയില്ല .പിന്നെ സമൂഹത്തിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്ന എല്ലാ നിർഗുണ പരബ്രഹ്മങ്ങൾക്കും ഉള്ള അലങ്കാര ദീനങ്ങൾ തന്റെ ശരീരവും സ്വായത്തമാക്കിക്കഴിഞ്ഞു എന്ന ചിന്തയും അവനെ കിടക്കയിൽ നിന്നുയർത്തും.രക്തസമ്മർദം ,കൊളസ്ട്രോൾ ,ചൊറി ,ചിരങ്ങ് ,അജീർണം എല്ലാമുണ്ട്. .എല്ലാ ദീനങ്ങൾക്കും രാവിലെയുള്ള 20 മിനിറ്റ് നടത്തമാണ് ഡോക്ടർ നിർദേശിച്ച പ്രതിവിധികളിൽ ഒന്ന്.ഇളംവെയിൽ കൊണ്ടും ഗ്രിഹാതുരത്വം ഉണർത്തുന്ന പാട്ടുകൾ കേട്ടും ,അതേ സമയം ഓടാനെത്തുന്ന തൈക്കിളവികളുടെ അഴകളവുകൾ നിരീക്ഷിച്ചും എപ്പോഴെങ്കിലും ഒരു ചെല്ലക്കിളിയെങ്കിലും തന്നെ നോക്കി "ഹായ് രാധൂ" എന്ന് പറയും എന്ന ശുഭപ്രതീക്ഷ പുലർത്തിയും എല്ലാ ദിവസവും ഒരു വ്രതം പോലെ രാധു പതിവ് സമയത്ത് ഓടിക്കൊണ്ടിരുന്നു .പണ്ട് കടയ്ക്കാവൂർ അണ്ടി കളിച്ചും ഗോട്ടി പെറുക്കിയും നടന്ന രാഷ്ണൻ എവിടെ ,ഇന്ന് കോടികളുടെ പ്രോജെക്റ്റുകൾ അമ്മാനമാടുന്ന ഞാൻ എവിടെ."ഞാനൊരു പുലി തന്നെ " രാധാകൃഷ്ണൻ ചിന്തിച്ചു.
"ഡേയ് അപ്പോം മൊട്ടേം വേണാ?"ചായക്കടെലെ അമ്മച്ചീടെ ചോദ്യം രാധൂനെ തിരിച്ചു ഭൂമിയിൽ എത്തിച്ചു. കണ്ട്രി അമ്മച്ചി ഡോണ്ട് ഈവൻ നോ ഹൗ റ്റു റെസ്പെക്റ്റ് ആൻ ആർകിറ്റെക്റ്റ് .
"നോ,താങ്ക്യൂ."രാധു പറഞ്ഞു.അമ്മച്ചീടെ മുഖത്തെ ഇളിഞ്ഞ ലുക്ക്‌ അവരുടെ പുളിച്ച തെറിയേക്കാൾ കൂടുതൽ സംവദിച്ചു.
"പണ്ടിവിടെ പറ്റുണ്ടായിരുന്ന പയലുകലാണ് .ഇപ്പൊ അവന്റെ അമ്മേടെ ഒരു ഇങ്ക്ലീഷ് ..***&%()## .
എഴുന്നേറ്റു നടന്നെങ്കിലും അധിക ദൂരമെത്താതിരുന്ന രാധുവിന്റെ പ്രിഷ്ഠ ഭാഗത്ത്‌ തട്ടി തെറികൾ അന്തരീക്ഷത്തിൽ വിലയം  പ്രാപിച്ചു.ഞാനൊന്നും കേട്ടിട്ടില്ല എന്ന മട്ടിൽ രാധു ജോഗ്ഗിംഗ് തുടർന്നു .
അമ്മച്ചീടെ ചായ വയറ്റിൽ വിസ്ഫോടനം സൃഷ്ടിച്ചു തുടങ്ങിയപ്പോൾ രാധു ജോഗ്ഗിങ്ങിന്റെ സ്പീഡ് കൂട്ടി.ഓഫിസിലെ കക്കൂസാണ് രാധൂന് പഥ്യം .പത്രത്തിലെ ഇക്കിളിവാർത്തകൾ തലേന്നത്തെ ബിരിയാണിയും ഊളച്ചായയും തമ്മിലുള്ള പ്രതിപ്രവർത്തനത്തിനു രാസത്വരകമായി.വിസ്ഫോടനം ഉച്ചസ്ഥായിയിൽ ആയപ്പോൾ രാധുവിന്റെ ചുണ്ടിന്റെ ഇടത്തേ കോണ്‍ ഒന്ന് വിജ്രുംഭിച്ചു .കണ്ണുകൾ ചെറുതായി ,നിനിഷങ്ങൾക്കകം മുഖത്ത് ആശ്വാസത്തിന്റെ നവമുകുളങ്ങൾ കളിയാടി.ആ ആസ്വാദനത്തിനു വിഘാതം വരുത്തുമാറ് രാധുവിന്റെ സ്മാർട്ട്‌ ഫോണ്‍ ചിലച്ചു.മണി മേസ്തിരിയാണ് .രാവിലെതന്നെ എന്തു ഏണിയാണോ എന്തോ?.രാധു ഫോണെടുത്തു.
"സാറേ കുഴിവിളയിലെ വീട് ഇന്ന് സെറ്റൗട്ട് അല്ലെ?സാറ് വരുവോ?"
അയ്യോ സംഗതി മറന്നേ പോയി."അണ്ണാ ഞാനാളിനെ വിടാം." രാധു പറഞ്ഞു .
രാധൂനു 10 -15 സ്റ്റാഫ്‌ ഉണ്ട്.സുന്ദരേശൻ ,ജിംബ്രു,സുപ്രൻ ,പാണ്ടു ....ലിസ്റ്റ് നീണ്ടതാണ് ..പക്ഷെ തലയ്ക്കകത്ത് ആള് താമസം ഉള്ളത് മരുന്നിനു പോലും ഇല്ല.എന്തേലും നടക്കണമെങ്കിൽ താനോ ബിജിയോ ചെല്ലണം.ബിജിയാണേൽ ഒറക്കപ്പായീന്നു ഇത് വരെ ഉദ്ധരിച്ചിട്ടില്ല.  ജിംബ്രൂനെ  വിളിക്കാം 
'ജിംബ്രൂ ,രാഷ്ണൻ ആണ്ട്രാ,ആ കുഴിവേളെലെ വീട് നീ ഒന്ന് പോയി സെറ്റൗട്ട് ചെയ്യണം"
"സാറേ..അതിനു...ഡിസൈൻ സാറ്  ചെയ്തിട്ടില്ലല്ലോ ?"
ഇവന്മാർക്കൊക്കെ നാണമില്ലേ ഈ ചോദ്യം ചോദിയ്ക്കാൻ.ഡിസൈൻ വേണമത്രേ ഡിസൈൻ.എന്തോന്ന് ഡിസൈൻ.നേരെ സൈറ്റിലെക്കു ചെല്ലുക ,സെറ്റൗട്ട് ചെയ്യുക.ഞാനൊക്കെ അങ്ങനെയാണ് .ഈ ജൂനിയേർസിന് ഒരു ക്ണാപ്പും അറിയില്ല.കടയ്ക്കാവൂരിൽ 50 ഏക്കർ സ്ഥലം വാങ്ങി തിരോന്തരത്തൂന്നേ കാണാൻ പറ്റുന്ന ബഹുനില കെട്ടിടം.ബുർജ് രാധാകൃഷ്ണ പണിയണം .അതാണ്‌ തന്റെ സ്വപ്നം.ഇവന്മാരെപ്പോലുള്ള  ജുനിയെർസ് ആണങ്കിൽ എല്ലാം ഞാൻ ഒറ്റയ്ക്ക് തന്നെ ചെയ്യണ്ടി വരും.രാധൂനു കൊണം വന്നു കേറി.
"നീ ആ വെള്ളയമ്പലത്തെ സൈറ്റിൽ വരച്ച വീടെടുത്ത് അവിടെ സെറ്റൗട്ട് ചെയ്യ് .ബാക്കി നമുക്ക് പിന്നെ ശെരിയാക്കാം .സെറ്റൗട്ട് കഴിഞ്ഞ്  നേരെ പട്ടം സൈറ്റിലേക്കു പൊയ്ക്കോ."
ഛെ ആസ്വദിച്ച് ഒന്ന് ഷിറ്റടിക്കാൻ കൂടി സമ്മതിക്കത്തില്ല .ബ്ലഡി ക്ലയന്റ്സ് ആൻഡ്‌ പണിക്കാർ .

'മുല്ലപെരിയാർ പോട്ടിയുഴുകും.എനിക്കുറക്കം കിട്ടുന്നില്ലെന്ന് മന്ത്രി.' പത്രത്തിലെ പ്രധാന വാർത്തകൾ വായിച്ചു കഴിഞ്ഞപ്പോളെക്കു രാധുവിന്റെ വയറൊഴിഞ്ഞിരുന്നു.
ജിംബ്രു വിളിച്ചു.കുഴിവിളയിലെ സെറ്റൗട്ട് മാറ്റിവച്ചു .കുറ്റിയടിക്കാൻ  വന്ന ആശാരിയെ പട്ടി കടിക്കാൻ ഓടിച്ചിട്ടതിനാൽ അശുഭ ലക്ഷണമായി കണക്കാക്കി സെറ്റൗട്ട് അടുത്ത ബുധനാഴ്ച ത്തേക്ക് മാറ്റി.ഈശ്വരൻ തൂണിലും തുരുമ്പിലും പട്ടിയിലും ഉണ്ടെന്നു രാധുവിന് ഉറപ്പായി.ജിംബ്രുവിനോടും പാണ്ടുവിനോടും ഉടനെ പട്ടം സൈറ്റിലേക്കു ചെല്ലാൻ പറഞ്ഞു.ഹോ എന്നെ സമ്മതിക്കണം എന്തൊരു മാനേജ്‌മന്റ്‌ .രാധു സ്വന്തം തോളിൽ തട്ടി അഭിനന്ദിച്ചു.
ബിജിയെയും വിളിച്ചുണർത്തി പട്ടത്തേ ക്ക്  പോകും വഴി ഹോട്ടലിൽ കയറി ദോശ തിന്നു കൊണ്ടിരിക്കുമ്പോഴാണ് പട്ടം ക്ളയന്റ് വിളിച്ചത് .അയാള് ഒരു  ബിസിനസ് കാരനാണ്.സൌത്ത് ആഫ്രിക്കയിൽ.പ്രവാസി.ദോഷം പറയരുതല്ലോ...നല്ല തള്ളാ ....തള്ള് കൂടുതലാണെങ്കിലെന്താ വിവരക്കേടിനു ഒരു കുറവും ഇല്ല.
"രാഷ്ണാ ,ഈ ജനലുകളൊക്കെ ത്വാനെ വലുതായതു പോലെ ത്വാന്നണല്ല്."
"നോ സർ, അത് ഞങ്ങളുടെ ഡിസൈന്റെ ഒരു പ്രത്യേകതയാണ് .വെളിച്ചത്തിനും കാറ്റിനും ഒട്ടും കുറവ് വരാതെയാണ് ഞങ്ങൾ വിൻഡോസ് ഡിസൈൻ ചെയ്യുന്നത്."
"പക്ഷെ ഈ ബാത്രൂമിലോക്കെ വലുത് വച്ചാല് കുളിക്കണതും പേടുക്കണതും തൂറണതും ഒക്കെ നാട്ടുകാര് കാണൂല്ലേ ?"
"നോ സർ ,അതൊക്കെ ഞങ്ങൾ നോക്കിക്കൊളാം "
"എന്തര് നോക്കാന്നു? കുളിക്കണതാ ?"
"അതല്ല സർ ,എല്ലാം ഞങ്ങൾ  ശെരിയാക്കാം "
"എന്തെരായാലും നിങ്ങൾ ഇവിടം വരെ ഒന്ന് വരി."
"എസ് സർ .ഞങ്ങൾ ദാ എത്തി."
സൈറ്റിൽ പറന്നെത്തിയ രാധുവും ബിജിയും ക്ളയന്റിനു ഷേക്ക്‌ ഹാൻഡ്‌ കൊടുത്തതിനു ശേഷം പതിവ് പോലെ മേസ്തിരിയെ രണ്ടു ചീത്ത വിളിച്ചു ഞെട്ടിച്ചു (ജസ്റ്റ്‌ ഫോർ ഹൊറർ .ചുമ്മാ ക്ലയന്റിനെ ഒന്ന് ഇമ്പ്രെസ്സ് ചെയ്യിക്കാൻ.)എന്നിട്ട് അകത്തേക്ക് കടന്നു.
ജിംബ്രുവും പാണ്ടുവും സിംഹത്തിനു മുന്നില് അകപ്പെട്ട ആട്ടിന്കുട്ടികളെ പോലെ നിന്ന് പരുങ്ങുന്നത്   കണ്ടപ്പോൾ തന്നെ രാധു എന്തോ അപകടം മണത്തു.ക്ളയന്റ് നേരെ ബാത്ത്രൂമിലേക്ക്  നടന്നു.എന്നിട്ട് അവിടെ പിടിപ്പിച്ചു വച്ചിരിക്കുന്ന ജനലിനു നേരെ ചൂണ്ടി.
കാഴ്ച കണ്ട രാധുവിന്റെം ബിജീടെം കണ്ണ് തള്ളി പുറത്തു വന്നു.....
രാധുവും ബിജിയും പരസ്പരം നോക്കി.കഴിച്ച മസാല ദോശയും ചായയും ആ നിമിഷം തന്നെ വിയർപ്പായി  ഒലിച്ചു തറയിൽ വീണു.ലിവിംഗ് റൂമിൽ വച്ച പോലെ 8 അടി പൊക്കവും 5 അടി വീതിയും ഉള്ള ജനൽ ബാത്‌റൂമിൽ പിടിപ്പിച്ചു വച്ചിരിക്കുന്നു.ബിജി ചുറ്റുപാടും നോക്കി.ഓടി രക്ഷപെട്ടലോ ?സാമാന്യം ആരോഗ്യമുള്ള ക്ലയന്റ് വാതിൽക്കൽ നിൽക്കുന്നതിനാൽ ആ വഴിയടഞ്ഞു.രാധു സകല ദൈവങ്ങളേം വിളിച്ചു പ്രാർഥിച്ചു .എങ്ങനേലും രക്ഷിക്കണേ.ജിംബ്രുവും പാണ്ടുവും കൂടി വരച്ച വർക്കിംഗ്‌ ഡ്രോയിംഗ് ആണ്.അവന്മാരെ അരച്ച് പേസ്റ്റ് ആക്കി ചുവരിൽ തേക്കണം .എന്നാ പണിത മണി മേസ്തിരിക്ക് വേണ്ടേ വിവരം.അങ്ങേരുടെ ആസനത്തിൽ സിമെന്റിട്ടു അടച്ചു സീൽ ചെയ്യണം.എൻറെ മുടിപ്പുര അമ്മച്ചീ കാത്തോളണേ .
ആർക്കിറ്റെക്ചരിന്റെ ആദ്യാക്ഷരം പഠിപ്പിച്ച അശോക്‌ സാറിനെയും  തള്ളിന്റെ മഹാസാഗരത്തിൽ ഊളിയിട്ടർമാദി ക്കുന്ന കാസിമിനേയും മനസ്സിൽ  ധ്യാനിച്ച്‌ രാധു തുടങ്ങി.
"ഈ വിൻഡോ ഞങ്ങൾ ഇങ്ങനെ ഡിസൈൻ ചെയ്തതാണ് സർ."
ക്ലയന്റ് പകച്ചു "തന്നെ,എന്തരിനു?"
അതാണ്‌ എനിക്കും അറിയാൻ പാടില്ലാത്തത് .ഈ ജനൽ ഇവിടെ ഉണ്ടെങ്കിൽ രണ്ടു പെണ്‍പിള്ളാരുള്ള ഇങ്ങേരുടെ വീടിന്റെ ഈ സൈഡിൽ രണ്ടു നേരം പൂരത്തിനുള്ള ആളുണ്ടാകും.ടിക്കെറ്റ് വച്ചാൽ നല്ല വരുമാനമായിരിക്കും .എന്റെ ദൈവമേ ഞാൻ ഇന്ന് മേടിക്കും.രാധു തുടർന്നു .
"സർ,നമ്മൾ ആക്ച്വലി ഇതിനോട് ചേർന്ന് ഒരു പൂൾ കം  കോർട്ട് യാഡ് കൂടി ഡിസൈൻ ചെയ്തിട്ടുണ്ട്.അതിലേക്കുള്ള വിഷ്വൽ അക്സെസ്സ് ആണ് ഈ വിൻഡോ .സാറിനെ പോലെ ലോക പരിചയം ഉള്ള ആളുകളുടെ വീട്ടിൽ മാത്രമേ ഞങ്ങൾ ഇതൊക്കെ പ്രോപോസ് ചെയ്യാറുള്ളൂ .ചില കണ്ട്രി ക്ലയന്റ്സ് ആണെങ്കിൽ ഇപ്പൊ തന്നെ ഇത് മാറ്റി വെന്റിലേറ്റർ വയ്ക്കാൻ പറഞ്ഞേനെ."
പിന്നെ അറിയാവുന്ന കടിച്ചാൽ പൊട്ടാത്ത ആർകിറ്റെക്ചർ പദങ്ങൾ എടുത്ത്  രാധു തലങ്ങും വിലങ്ങും വീശി.പർഗോള ,ഫോം ,പ്രപോഷൻ ,സ്കെയിൽ ,വ്യൂ ,വിസ്റ്റ ,മണ്ണാങ്കട്ട ,ഒലക്കേടെ മൂട് .... ക്ലയന്റ് കുപ്പിയിലായി.
"ഓ ,തന്നേ.എനിക്കും ത്വാന്നി .എന്തരായാലും കൊള്ളാം.ഈ പൂളും കോപ്പുമൊക്കെ കാണാൻ നല്ല ചന്തം ആയിരിക്ക്വല്ലോ അല്ലെ?.വേണോങ്കി നമ്മക്ക് അതില് മീനും വള ത്താം അല്ലീ ..?"
കിഴങ്ങൻ.പിലോപ്പിയേം ചാളേം ഒക്കെ വളർത്തി രാവിലെതന്നെ ബാത്‌റൂമിൽ നിന്ന് ചൂണ്ടയിട്ടു പിടിച്ചു പെമ്പ്രന്നോത്തിയെ കൊണ്ട് ഫ്രൈ ചെയ്തടിക്കാം എന്ന് പറയണമെന്നുണ്ടായിരുന്നു .പക്ഷെ രാധു മൗനം ഭജിച്ചു.ബിജി, തല്ല് കിട്ടാത്തതിന്റെ ആശ്വാസത്തിൽ മുന്നിൽ  കണ്ട മേസ്തിരിയെ പടവ് ശരിയാവാത്തതിനു നാല് തെറി പറഞ്ഞു.
ക്ലയന്റ് ചോദിച്ചു "മ്വാനെ ,ഈ വീടിന്റെ മുന്നില് വെറുതെ കൊറേ കമ്പ് പോലെ ബീമുകള് ചെയ്തു വച്ചിരിക്കണത് എന്തരിനാണ് ?"
രാധു എയർ പിടിച്ചു കൊണ്ട് മറുപടി നല്കി."ഓ അത് പർഗോളയാണ് സർ ,ഞാനും കൊബുസിയറും ,ഫ്രാങ്ക് ലോയ്ഡ് റൈറ്റും ഒക്കെ ചെയ്യുമ്പോൾ ഇങ്ങനെ ഫോമിനു വേണ്ടി ചില തോന്ന്യാസങ്ങൾ ഒക്കെ കാണിച്ചെന്നു വരും.മൈൻഡ് ചെയ്യണ്ട.സാറിന്റെ വീട് ഞാൻ ഒരു വഴിക്കാക്കി തരും.കഴിഞ്ഞാലുടനെ മാഗസീനിൽ വരും."ക്ലയന്റ് രാധൂന്റെ വായ്താരിയിൽ ചറക്കി വീണു ഫ്ലാറ്റ് ആയി.
ജീവൻ  രക്ഷപെട്ട ആശ്വാസത്തിൽ നാൽവർ  സംഘം സൈറ്റിൽ നിന്നിറങ്ങി.സംഭവം കാരണം ക്ലയന്റിനു 2,3 ലക്ഷം എക്സ്ട്രാ നഷ്ടം .ആ പിന്നെ ഒരു ആർകിറ്റെക്റ്റ് ചെയ്യുമ്പോൾ അതൊക്കെ പറഞ്ഞിട്ടുള്ളതാണ് .മാരുതി മേടിക്കുന്നവന്റെ ചെലവല്ല ബെൻസ് മേടിക്കുന്നവന്.അതൊക്കെ മനസ്സിലാക്കാൻ പറ്റാത്ത ഊള കണ്ട്രി ക്ലയന്റ്സിനെ നമുക്കാവശ്യമില്ല.രാധു സമാധാനിച്ചു.
------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
രാധുവിന്റെ സ്മാർട്ട്‌ ഫോണ്‍ വീണ്ടും ചിലച്ചു
"ഹലോ  സർ നാൻ സെന്നൈ യിൽ നിന്ത് പേസറെ ...രാധാകൃഷ്ണൻ സർ താനേ?"
"അതെ....ആമാ...."(ആമയോ,ഓ  എനിക്ക് തമിഴും അറിയാം....ഞാൻ പുലിയല്ലേ?)
"സാർ ,നാൻ തമിൾ നാട് ട്രൈബൽ മിനിസ്റ്റർ ലിങ്കു സാമിയോട സെക്രട്ടറി കുപ്പുസാമി .അവരോട വീട് ഡിസൈൻ പണ്ണഋതുക്ക് ഉങ്കളെ ഇൻവയ്റ്റ് പണ്ണഋതുക്ക് താൻ കൂപ്പിട്ടത്.നാൻ ഉങ്കളുക്കു ഫ്ല്യ്റ്റ് ടിക്കറ്റ് അനപ്പി വക്കരേൻ ."
രാധു ഞെട്ടി.ഓ എന്റെ പ്രശസ്തി ഇന്ത്യയും കടലും കടന്നു അങ്ങ് തമിൾ നാട്ടിൽ വരെ എത്തിയിരിക്കുന്നു.
"സരി ,സരി ..നാൻ റൊമ്പ ബിസിയാന ആർകിറ്റെക്റ്റ് ...ആനാലും നീങ്ക ടിക്കറ്റ്‌ കൊടുങ്ക നാൻ വറേൻ "
ബിജി ഞെട്ടി.രാധു തമാശിച്ചതാണാ ?ഏതു കിഴങ്ങനാണ് നമുക്ക് ഫ്ലയ്റ്റ് ടിക്കെറ്റ് എടുത്തു തരുന്നത്?ഇവനൊക്കെ നല്ല പണി നാട്ടിൽ കിട്ടഞ്ഞിട്ടാണോ ഫ്ലയ്റ്റ് ടിക്കെറ്റും തന്നു തിരോന്തരത്തൂന്നു പണി ഇറക്കുമതി ചെയ്യുന്നത്?
"ഇതൊക്കെ വല്ല തട്ടിപ്പും ആയിരിക്കുമോ?" ബിജി ചോദിച്ചു."ലിങ്കു സാമി എന്നൊക്കെ പറയുമ്പോൾ മലയാളത്തിൽ ...ഛെ..ഇതൊക്കെ ഒള്ളതാണോഡേ"
"എടാ .നിനക്ക് എന്റെ പ്രശസ്തിയെ കുറിച്ച് അറിയാഞ്ഞിട്ടാ .ഇത് മന്ത്രി തന്നെ.കൊടൈക്കനാലിലെ ആ ചള്ള് വർക്ക് കണ്ടു വിളിച്ചതാ .തലയ്ക്കു സ്ഥിരമില്ലാത്ത ഏതോ ഒരുത്തനാ.നമുക്ക് തകർക്കാം."
'നമ്മൾ ഇതിനു മുമ്പ് പ്ലയിനിൽ കേറിയിട്ടില്ലല്ലോ ?"
"ഇങ്ങനെയൊക്കെ അല്ലെ കേറുന്നത്?"
രാധു അപ്പൊ തന്നെ പോയി വെള്ള ലിനെൻ ഷർട്ടും പാൻറ്സും കറുത്ത കൂളിംഗ് ഗ്ലാസ്സും മേടിച്ചു.ബിജി ജീൻസും എക്സിക്യൂട്ടീവ് ഷർട്ടും റ്റയ്യും .
പിറ്റേന്ന് പുലർച്ചെ തന്നെ രണ്ടു പേരും ആകാശ നൗകയിലെ സ്പോന്ജ് കസേരകളിൽ ഉപവിഷ്ടരായി.
"ഡേയ്,എനിക്ക് ചെറിയ പ്യേടി ഒണ്ട് കേട്ടാ ,നീ ആ പൈലറ്റിനു മരിയാദക്കു ഓട്ടി ക്കാനറി യാമോന്നു ഒന്ന് ച്വാദീര്  "
"പരസ്യത്തിലൊക്കെ കാണുന്ന പോലെ എയർ ഹൊസ്റ്റെസ്സ് മുട്ടൻ ചരക്കയിരിക്ക്വോഡെ ?"
"പ്ലേനിൽ വച്ച് അപ്പീടാൻ മുട്ടിയാ എന്തെര് ചെയ്യും ?"
പല വിധ ചിന്തകൾ ആർകിട്ടെക്റ്റ് ദ്വയത്തിന്റെ അന്തരാളത്തെ മഥിച്ചു .
പ്ലേയ്ൻ റണ്‍ വേയിൽ ഓടാൻ തുടങ്ങി .സ്പീഡ് കൂടിയപ്പോൾ രാധു വിറച്ചു.പ്ലെയിനിന്റെ സ്പീഡ് കൂടി വന്നു.പെട്ടെന്ന് ദിഗന്തങ്ങൾ പൊട്ടുമാറ്‌ രാധു അലറി."അയ്യോ ,എന്റെ ചെവി പൊട്ടുന്നേ .അയ്യോ ,എന്റമ്മൊ ."എയർ ഹൊസ്റ്റെസ്സ് ഓടി വന്ന് രാധുവിന്റെ ചെവിയിൽ പഞ്ഞി തിരുകി കൊടുത്തു.ഇനി ഒച്ച വച്ചാൽ വായിൽ കൂടി തിരുകും എന്ന മുഖഭാവമായിരുന്നു അവളുടെ മുഖത്ത്.അഹങ്കാരി.ഇങ്ങനെ പോയാൽ എൻറെ മൂക്കിലും കൂടി പഞ്ഞി വച്ചിട്ടേ എവളുമാര് വിടൂ.പ്ലെയിൻ കൂടുതൽ വേഗതയിൽ വായുവിൽ ഉയരാൻ തുടങ്ങി.രാധുവിന്റെ വയറ്റിൽ മുൻപെങ്ങും അനുഭവപ്പെടാത്ത ഒരു ഉരുണ്ടു കയറ്റം.
"ബിജീ ഡേയ് ,ഞാനിപ്പോ വാള് വെക്കും."
"എയർ ഹൊസ്റ്റെസ്സ് ചേച്ചി ദേണ്ടെ ഇവന് വാള് വെക്കണമെന്ന്..."ബിജി കാറി.
അവർ ദൂരെയാണ് .അവിടെ നിന്ന് കൊണ്ട് അവർ മുൻ സീറ്റിന്റെ  പിറകിലേക്ക് കൈ ചൂണ്ടി.ബിജിക്ക് ഒന്നും മനസ്സിലായില്ല .എന്തായാലും ഈ സമയത്തിനുള്ളിൽ എല്ലാ തടസ്സങ്ങളും ഭേദിച്ച് രാധുവിന്റെ വാൾ പുറത്തു ചാടിയിരുന്നു.രാധുവിന്റെ വെള്ള ഷർട്ട് ശർദ്ദിൽ വിസ്ഫോടനത്തിൽ കുതിർ ന്നു .ബിജി പിന്നെയും എയർ ഹൊസ്റ്റെസ്സിനെ നോക്കി.അവർ പിന്നെയും മുൻ സീറ്റിന്റെ  പിറകിലേക്ക് കൈ ചൂണ്ടി.
"ഡാ മുന്നിലത്തെ സീറ്റിന്റെ പിന്നിലുള്ള ആ സഞ്ചി വലിച്ചു വാള് വച്ചോ."
മാഗസീനും മറ്റും വച്ചിരുന്ന എലാസ്ടിക് സഞ്ചി വലിച്ചു രാധു നിർബാധം വാളുകളുതിർത്തു .
വിമാനം പൊ ങ്ങിക്കഴിഞ്ഞപ്പോൾ എയർ ഹൊസ്റ്റെസ്സ് വന്നു കലി പ്പിച്ചു നോക്കിയിട്ട് മറ്റൊരു സീറ്റിന്റെ പിൻഭാഗത്ത്‌ നിന്ന് ഒരു പ്ലാസ്റ്റിക്‌ കവർ എടുത്തു കാണിച്ചു.അവർ നേരത്തെ ചൂണ്ടിക്കാണിച്ചപ്പോൾ ഉദ്ദേശിച്ചത് എല്ലാ സീറ്റിന്റെ ബാക്കിലും അങ്ങനൊന്നു വച്ചിട്ടുണ്ട് എന്നാണ്.പകരം സീറ്റിന്റെ പിൻഭാഗം മൊത്തം വാള് വച്ച് കൊളമാക്കിയതിന്റെ കലി പ്പാണ വർക്ക്‌ .
ഫ്ലൈറ്റ് മദിരാശിയിൽ ലാൻഡ്‌ ചെയ്തു.എലി പുന്നെല്ലു കണ്ട മാതിരി രണ്ടു പേരും എയർപോർട്ടിൽ ചുറ്റി നടക്കുന്നതിനിടയിൽ ഫോണ്‍ വന്നു.പിക് ചെയ്യാൻ ആളെത്തിയിട്ടുണ്ട്‌.തൻറെ വാളിൽ കുതിർന്ന ലിനൻ ഷർട്ടുപെക്ഷിച്ച് രാധു ജീന്സും ടി ഷർട്ടും ഇട്ടു.ഒഫീഷ്യൽ വെള്ള ഡ്രസ്സ്‌ പോയെങ്കിലും കറുത്ത കൂളിംഗ് ഗ്ലാസ്‌ രാധു മാറ്റിയില്ല.
==============================
=================================================================================
സ്റ്റേറ്റ് ബോർഡ് വച്ച വെള്ള സുമോ കാർ വളഞ്ഞും പുളഞ്ഞും നഗര ധമനികളിലൂടെ പ്രയാണം തുടർന്നു .നഗരക്കാഴ്ചകൾ കണ്ടു വാ പൊളിച്ചിരിക്കുന്ന രാധൂന്റെം ബിജീടെം മുഖം നാടോടിക്കാറ്റിലെ ദാസനേം വിജയനേം അനുസ്മരിപ്പിച്ചു.എല്ലാത്തിനും അതിന്റെതായ ഒരു സമയമുണ്ട് മോനെ രാഷ്ണാ..
വലിയൊരു മണി മന്ദിരത്തി നു മുന്നിൽ വണ്ടി നിന്നു .m g r സിനിമകളിൽ കാണാറുള്ള തരം ഒരു വലിയ ഹാളിലേക്ക് അവർ ആനയിക്കപെട്ടു .ചുവന്ന പരവതാനി വിരിച്ച ഗോവണിപ്പടികൾ രണ്ടു വശത്തേക്ക് കയറിപ്പോകുന്നു.നിലത്തു ചെസ് ബോർഡിലെ കളങ്ങൾ പോലെ വെള്ളയും കറുപ്പും ടൈലുകൾ .ചുവരിൽ മാനിന്റെയും പോത്തിന്റെയും തലകൾ.
"ഡേ ,എന്തോന്നടെ ഇത്,കണ്ടിട്ട് കൊള്ള സങ്കേതം പോലുണ്ടല്ലോ?"
രാധുവിനും ചെറിയ ഭീതി തോന്നാതിരുന്നില്ല .
ഒരു കപ്പടാമീശക്കാരൻ വന്നു രണ്ടു പേർക്കും ചായ കപ് കൈമാറിക്കൊണ്ട് പറഞ്ഞു."തലൈവർ ഒരു ചർച്ചക്ക് പോയിരിക്കുറാറ് .കൊന്ജം നേരത്തുക്കുള്ളേ നീങ്കളെ പാപ്പോം."
ഓ സരി .രണ്ടു പേരും തലയാട്ടി.
കുറച്ചു നേരം കഴിഞ്ഞു 20 കാറിന്റെ അകമ്പടിയോടെ ഒരു വെള്ള സുമോ കാർ വീടിന്റെ പോർച്ചിൽ വന്നു നിന്നു.'തലൈവർ വാഴ്ക ' വിളികളാൽ അവിടം മുഖരിതമായി.രാധുവും ബിജിയും എഴുന്നേറ്റു തിരിഞ്ഞു നോക്കി.ആദ്യം കടന്നു വന്നത് 2 ഘടാഘടിയന്മാരാണ് .കണ്ടാലറിയാം അങ്ങേരുടെ ബോഡി ഗാർഡ്സ് ആണെന്ന്.അവരുടെ തോളിനു മുകളിലൂടെ,പിറകിലൊളിപ്പിച്ച തിരുപ്പാച്ചി അരിവാളിന്റെ പിടികൾ കണ്ട് രാധുവിന്റെ ഉള്ള് കിടുങ്ങി.പിന്നീട് വാതിൽ  കടന്നു വന്നത് ഒരു കുടവയറാണ് .വയറിതാ മുൻപേ ഞാനിതാ പിറകെ എന്ന മട്ടിൽ .സമ്പൂർണ ഗോളാകൃതിയിലുള്ള ഒരു രൂപം.തൊട്ടു കണ്ണെഴുതാൻ പാകത്തിലുള്ള നിറം.മുഖത്തെ ക്രൗര്യം ആരെയും ഭയപ്പെടുത്തും.ധർമരാജ നോവലിലെ ചന്ത്രക്കാറൻ ലുക്ക്‌.മന്ത്രിയെ കാണാൻ വന്ന ഉദ്യോഗസ്ഥ സംഘം വാതിൽക്കൽ കാത്തു നില്പ്പുണ്ടായിരുന്നു.അവരോടു അദ്ദേഹം കോപത്തിൽ സംസാരിച്ചു.
"അന്ത പോറം ബോക്ക് കേരള മിനിസ്റ്റരെ നാൻ സീവിടുവെൻ .അവനുക്ക് എന്നെ നല്ലാ തെരിയാത് . തുണ്ടം തുണ്ടമാ വെട്ടി മുല്ലപ്പെരിയാറിലെ പോട്ടിടുവെൻ.അപ്പോൾ താൻ അവനു തൂക്കം വരും.തിരുട്ടു മുണ്ട്രം .നീങ്ക കവലപ്പെട വേണ്ടാ.തണ്ണി കണ്ടിപ്പാ കെടയ്ക്കും ."
അപ്പോൾ അതാണ്‌ വിഷയം.ഡാം ,വെള്ളം,മുല്ല, പെരിയാർ ...എന്തെല്ലാമോ പത്രത്തിൽ കണ്ടിരുന്നതായി രാധു ഓർത്തു .ഫസ്റ്റ് പേജ് തീരെ ശ്രദ്ധിക്കാത്തത് കൊണ്ട് ഡീറ്റൈൽസ് അറിയില്ല.അല്ലെങ്കിൽ തന്നെ വൈ ഷുഡ് ആർകിറ്റെക്റ്റ്സ് ബി ഇന്റ്രെസ്റ്റെഡ് ഇന് പോളിടിക്സ് ?സീരിയൽ നടിമാര് ,സിനിമാ താരങ്ങൾ ,അവരുടെ കല്യാണം ,ഡിവോഴ്സ് പിന്നെ ടെന്നീസ് താരങ്ങളുടെ ചിത്രങ്ങൾ ഇതൊക്കെയാണ് നമുക്ക് വേണ്ടത്.മറ്റൊന്നും കൊണ്ടല്ല, നമ്മുടെ മേഖല സാംസ്കാരികവും  താല്പര്യം കായികവും ആയതു കൊണ്ട് മാത്രം.
മന്ത്രി വന്നു."വണക്കം.ഉക്കാ രുങ്കെ.യാത്രയെല്ലാം സുഖമായിരുന്തുതാ ?"
'ഓ,എല്ലാം സുഖം."
"ഓകെ ,നമ്മ വീട് ഡിസൈൻ പണ്ണണം .പാത്താ കൊട്ടാരം മാതിരി ഇരിക്കണം.പണം ഒരു പ്രച്ചനൈ ഇല്ലൈ.നാൻ എൻ മനൈവിയെ കൂപ്പിടരെൻ."
രാധുവിന്റെ ഹൃദയം തുടിച്ചു .മൊത്തം ടീലിംഗ്സ് ഇനി അക്കനും ആയിട്ടാവാം.റൊമ്പ  നല്ലത്.ഞാൻ കലക്കും.അക്കൻ കടന്നു വന്നു.അതി മനോഹരിയായ അക്കനെ കണ്ടു രാധുവിന്റെം ബിജീടെം വാ പിളർ ന്നു പോയി.പക്ഷെ ചുറ്റും നില്ക്കുന്ന ഘടാഘടിയന്മാരുടെ കണ്ണുകളെ ഭയന്ന് അവർ ടീസെന്സി കീപ്‌ ചെയ്തു.അവന്മാരുടെ കയ്യിലെ വാളുകൾ.ഒടുക്കത്തെ മൂർച്ചയായിരിക്കും .കലിപ്പ് വല്ലതും കാണിച്ചാൽ വെട്ടി തുണ്ടമാക്കി ബീഫിന്റെ കൂടെ കേരളത്തിലേക്ക് കേറ്റി വിടും.
മന്ത്രിയുമായി കമ്പനിയായിട്ട് വേണം ഈ ടീംസിനെ കൊണ്ട് നാലഞ്ചു പേരെ തല്ലിക്കാൻ.രാധു മനസ്സിലുള്ള ലിസ്റ്റ് പരിശോധിച്ചു .അപ്പി ബിജു,കാള ശശി ,തൊരപ്പൻ അവറാൻ,ഡുംടു വിക്രമൻ ....അവന്മാരോടുള്ള ശത്രുത അതൊരു ഫ്ലാഷ് ബാക്കാണ് . പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ടീച്ചറുടെ മകളും സുന്ദരിയുമായ ഒരു പെണ്‍കൊടിയെ രാധു വളച്ചു.അന്ധയെന്നും മന്ദബുദ്ധി യെന്നുമുള്ള വിളികൾ കേൾക്കേണ്ടി വന്നപ്പോഴും അവൾ രാധുവിനോടുള്ള പ്രണയം ഒരു ചിപ്പിക്കുള്ളിലെ മുത്ത്‌ പോലെ സൂക്ഷിച്ചു.ഇത് കണ്ട ചില എമ്പോക്കികൾക്ക്  അസൂയയായി .പ്രേമം ഊട്ടിയുറപ്പിക്കാൻ പിൻഭാഗത്തെ മാർദവ പരിശോധനയാണ് ഏറ്റവും എഫ്ഫെക്റ്റീവ് ആയ മാർ ഗം എന്ന് അവർ രാധൂനെ വിശ്വസിപ്പിച്ചു .നിഷ്കു രാധു അതു തൊണ്ട തൊടാതെ വിഴുങ്ങി.മുഖത്തെ ചെരിപ്പിന്റെ പാടും പുറത്തെ ചൂരലിന്റെ പാടും ഉണങ്ങിയെങ്കിലും ഇന്നും ഉണങ്ങാത്ത മുറിവുകൾ രാധുവിന്റെ ഹൃദയത്തിൽ അവശേഷിപ്പിച്ചു.എല്ലാത്തിനേം ഇവന്മാരെ കൊണ്ട് പഞ്ഞിക്ക് ഇടീപ്പിക്കണം .
അക്കനാണ് ആദ്യം മൊഴിഞ്ഞത്.രാധുവിനെ നോക്കി അവർ പറഞ്ഞു.
"നീങ്കൾ മലയാളി താനെ..പാത്താ  നമ്മ ആൾ...തമിൾ  മാതിരി  തെരിയ്തേ ."
അതൊരു കൊമ്പ്ലിമെന്റാണോ എന്ന് രാധുവിന് മനസ്സിലായില്ല .എന്തായാലും അക്കനെ നോക്കി വെളുക്കെ ഇളിച്ചു."നാൻ മലയാളി താൻ"
പിന്നെ കൊറേ നേരത്തേക്ക് ഭയങ്കര ഡിസ്കഷൻ ആയിരുന്നു.ബെഡ്രൂം ,അടുക്കള ,10 കാറിനുള്ള പോർച് ,പൂന്തോട്ടം ,നടുമുറ്റം ,സെക്യൂരിറ്റി ക്യാമറ,ആന,ചേന, പിന്നെ പതിവ് പോലെ ഡബിൾ ഹൈറ്റ് ,ഫോം,ലാൻഡ്‌സ്കയ്പ് ,വ്യൂ,സ്കയ്ൽ ,പ്രൊപൊഷൻ ,ഹാർമണി ,തേങ്ങാ കൊല ..ഒടുവിൽ ഡിസ്കഷൻ ബാത്ത് റൂമിലെത്തി .
"ബാത്ത് റൂമെന്നാൽ വെറും കുളി മുറിയായിട്ടല്ല ,അതിലുപരി റിലാക്സ് ചെയ്യാനുള്ള സ്പേസ് ആയിട്ടാണ് ഞങ്ങൾ ഡിസൈൻ ചെയ്യാറുള്ളത്."അക്കന്റെ മുഖത്തെ കൻഫ്യൂഷൻ കണ്ടു രാധു ഭാഷ മാറ്റി."നാങ്ക റൊമ്പ അഴകാന ഡിസൈൻ ഒരുപാട് ബാത്ത്രൂമുകളിൽ പണ്ണിയിട്ടുണ്ട്."
ഇത് കേട്ട് ബിജി കണ്ട്രോൾ വിട്ടു ചിരിച്ചു പോയി.ചിരിയെ ഒരു ചുമ കൊണ്ട് ഫോളോ അപ്പ്‌ ചെയ്തു തല്കാലം രക്ഷപെട്ടു.
"നമുക്കുള്ള ഗ്യാസ് ഉൽപ്പാദിപ്പിക്കാനായി ഒരു ബയോ ഗ്യാസ് പ്ലാന്റ് സെറ്റ് ചെയ്യാവുന്നതാണ്."
പെട്ടന്നാണ് മുറി മുഴുവൻ പ്രകമ്പനം സൃഷ്ടിച്ചു കൊണ്ട് ആ ശബ്ദം കേൾവിപെട്ടത്.അത് ആ വലിയ മുറിയുടെ ചുവരുകളിൽ തട്ടി മാറ്റൊലി കൊണ്ടു .അത്തരം ഒരു ശബ്ദം ഇതിനു മുമ്പ് രാധു കേട്ടത് തമിഴൻ ലോറിയുടെ ആക്സിൽ ഒടിഞ്ഞു റോഡിൽ ഉരഞ്ഞപ്പോളാണ്‌ .പർർർ ർർർ.....ശബ്ദം കേട്ട ദിക്കിലേക്ക് നോട്ടം തിരിയുക സ്വാഭാവികം ആണല്ലോ.രാധുവും ബിജിയും മിനിസ്റ്ററെ നോക്കി.ശബ്ദം ഉത്ഭവിച്ചത്‌ അദ്ദേഹത്തിന്റെ പിന്ഭാഗത്ത്‌ നിന്നാണെന്നു മനസ്സിലാക്കാൻ അവർക്ക് ബുദ്ധിമുട്ടുണ്ടായില്ല.ചിരിയടക്കാൻ അവർ ശ്വാസം പിടിച്ചു.ചിരിച്ചു പോയാൽ അവരുടെ എല്ല് പൊടി  പോലും വീട്ടില് എത്തില്ലെന്ന് ബോഡി ഗാട്സിന്റെ മുഖത്തുള്ള നിർഗുണ ഭാവം വ്യക്തമാക്കി.ഇങ്ങനെയുള്ള പല കസർത്തുകളുമായി ഒന്നൊന്നര മണിക്കൂർ കടന്നു പോയി.ആർകിറ്റെക്ചെർ ഡിസ്കഷൻ കഴിഞ്ഞു.എങ്കിലും എയർ വിടാൻ സമയമായില്ലെന്ന് രാധുവിനറിയാം.തള്ളി മരിച്ചോളണം .നമ്മുടെ  തലക്കകത്ത് പിണ്ണാക്കാണെന്ന് ഒരാളെയും അറിയിക്കരുത്.പറ്റുമെങ്കിൽ ബുർജ് ഖലീഫ വരെ ഡിസൈൻ ചെയ്തത് ഞാനാണെന്ന് തട്ടി വിട്ടേക്കണം .തള്ളിൽ നമ്മുടെ ഉസ്താദ് പറഞ്ഞു തന്ന പൊന്നറിവുകൾ  രാധു മനസ്സില് ഊട്ടിയുറപ്പിച്ചു.മിനിസ്റ്റെർ ചോദിച്ചു.
"നീങ്കള്ക്ക് കേരള ഇറിഗെഷൻ മിനിസ്റ്റെർ തെരിയുമാ?"
കിട്ടിയ അവസരമാണ് പാഴാക്കരുത് .എല്ലാ മന്ത്രിമാരായിട്ടും മച്ചാ മച്ചാ കമ്പനിയാണെന്ന് തള്ളിയേക്കാം.ഇമ്പ്രെഷൻ കൂമ്പാരമാകുമ്പോൾ ഫീസ്‌ ഗംഭീരമാകും.രാധു ചിന്തിച്ചു.
"തെരിയുമൊന്നാ ...പുള്ളി നമ്മ സ്വന്തം ആള് താനേ..നാനും അവനും മച്ചാ മാതിരി..ഒരേ പാത്രത്തീന്  ഉണ്ട്...ഒരേ പായിൽ കെടന്ന്...ഒന്നും പറയണ്ട."
"അപ്പടിയാ.."മന്ത്രി ചുറ്റുമുള്ളവരെ ഒന്ന് നോക്കി.അവരിൽ ചിലരുടെ പല്ല് ഞെരിയുന്ന ശബ്ദം രാധുവിന്റെ കാതിലും പതിച്ചു.
"ഡേയ് .തൂക്കടാ അവനെ..ഇവനെ പോട്ട്  മുല്ലപ്പെരിയാറിലെ  തട്ട്.അന്ത പൊറുക്കി മന്ത്രിയോട മച്ചാൻ താനേ...ഇവനാലെ അവനോട തിമിരെമുടിക്കണം"
അയ്യോ പണി പാളി .ഈ മറുതകൾക്ക് ഇരയാവാനാണോ ഈശ്വരാ എന്റെ നാവിൽ അസമയത്ത് തള്ള് സരസ്വതി വിള യാടിയത്.
"ഏയ്‌ .അങ്ങനെയോന്നുമില്ലാ....ഞാൻ അങ്ങേരെ ഒരു പ്രാവശ്യം കണ്ടിട്ടുണ്ട് ,അത്രേ ഉള്ളൂ..."രാധു പറഞ്ഞൊപ്പിച്ചു.ഈ സമയത്തിനുള്ളിൽ നാല് തടിയന്മാർ കൂടി രാധൂനെ എടുത്തു വായുവിൽ നിരത്തി.
"അയ്യോ അയ്യൂ ..." രാധു അലറിക്കരഞ്ഞു ."ലേലു അല്ലൂ ...ലേലു അല്ലൂ...എന്നെ ഇറക്കി വിടേ ..."
ഇതിനിടയിൽ രാധുവിന്റെയും ബിജിയുടെയും കണ്ണുകൾ ഉടക്കി സൂത്രം മെനഞ്ഞു.രാധു ഒരു തരത്തിൽ കുതറി നിലത്തു നിന്നു.എന്നിട്ട് സകല ശക്തിയും എടുത്തു ആക്രോശിച്ചു .
"വിട മാട്ടെ ....വിട മാട്ടെ ...അപ്പൊ നീ എന്നെ ഇങ്കെ നിന്നും എങ്കെയും പോവ വിട മാട്ടെ ...അയോഗ്യ  നായെ ...ഇന്നേക്ക് ദുർഗാഷ്ടമി ....ഉന്നൈ  കൊന്നു ..ഡാമും തകർത്ത്...എല്ലാത്തിനേം മുക്കി കൊന്നിടുവെൻ..." അടുത്ത് കിടന്ന സോഫ പോക്കാൻ ശ്രമിച്ചു പരാജയപെട്ടു  അടുത്ത് കിടന്നിരുന്ന  ഒരു പ്ലാസ്റ്റിക്‌ കസേര എടുത്തു രാധു വായുവിൽ  ഉയർത്തിപ്പിടിച്ചു.രാധുവിന്റെ ഭാവമാറ്റം കണ്ടു എല്ലാവരും പകച്ചു.ആ ഗ്യാപ്പിൽ ബിജി പറഞ്ഞു.
"അവനെ വിട്ടിടുങ്ക സർ..അവനു പൈതിയം....പൈതിയക്കാരാൻ...കഴിഞ്ഞ വാരം താൻ ഹോസ്പിറ്റലിൽ നിന്തു ഡിസ്ചാർജ് ആയത്....മന്നിക്കണം അയ്യാ"
മന്ത്രി രാധൂനെ നോക്കി."പൈതിയമാ ...മുതൽ തടവ്‌ പാ ത്തപ്പോഴേ  എനിക്ക് തെരിഞ്ചത് .ഏതാവത് പാണ്ടി ലോറിയിലെ ഏത്തി വിടുങ്കടാ ...ഇനി എൻ  കണ്‍ മുന്നാടി വര കൂടാത്."
"സരി ...അണ്ണാ..."
========================================================================================================================
തമിഴൻ ലോറിയുടെ കാബിനിൽ തല കുനിച്ചിരുന്ന രാധാകൃഷ്ണനോട് ബിജി ചോദിച്ചു..
"എന്തായാലും അക്കൻ മുറ്റു പീസ്‌ തന്ന ല്ലേ?"
രാധു ബിജിയെ രൂക്ഷമായി ഒന്ന് നോക്കുക മാത്രം ചെയ്തു.പിന്നെ ബുർജ് രാധാകൃഷ്ണയുടെ ഡിസൈൻ ചിന്തകളിൽ മുഴുകി...

Monday, January 20, 2014

ഗ്യാസ് ....


ക്ലയന്റ് : കാസിമേ  ഗ്യാസ് ലീക്ക് ആയി........?
കാസിം: എന്നോട് ക്ഷമിക്കണേ  സാറേ.തെറി വിളിക്കല്ലേ .ഇപ്പൊ തന്നെ എന്റെ ഭൂതഗണങ്ങളെ  അങ്ങോട്ട് അയച്ചേക്കാം .
പാതിരാത്രി വന്ന കാൾ കട്ട്‌ ചെയ്തു കാസിം നെറ്റ്‌വർക്ക് പൊട്ടുമാറു  വിളി തുടങ്ങി.

സംഗതി ദിവ്യദ്രിഷ്ടിയിൽ കണ്ടിട്ടാണോ ,ശിഹാബുദ്ദീൻ ഔലിയയുടെ ഫോണ്‍ അർത്ഥ ഗർഭമായ സൈലെൻസ് മോഡിൽ ആയിരുന്നു.
അതിരാവിലെ (ഏകദേശം 9 മണി) ഡൌണ്‍ലോഡ് ചെയ്യുകയായിരുന്ന എനിക്കും വന്നു ഒരു panic stricken വിളി -(തെറ്റിദ്ധരിക്കണ്ട ,ഫോണ്‍)
ഒടുവിൽ ചുമപ്പു ലൈറ്റ് ഇല്ലാത്തതിനാൽ ഹെഡ് ലൈറ്റ് മിന്നിച്ചും  ബസ്സർ ഇല്ലാത്തതിനാൽ  വിനീഷ്  മൊട്ടത്തല പുറത്തിട്ടു വാവിട്ടു കരഞ്ഞും തോർത്ത്‌ കറക്കിയും ഭൂതങ്ങൾ രണ്ടും ശോഭ സിറ്റി ലക്ഷ്യമാക്കി പാഞ്ഞു .
വാതിലിൽ മുട്ടി.തുറന്ന പാടെ ഒരു തെറിയഭിഷേകം ആണ് ദാസപ്പാൻ പ്രതീക്ഷിച്ചത്.ഒരു കയ്യകലത്തിൽ  ക്ലായന്റിന്റെ  കാലിൽ  വീഴാൻ റെഡി ആയി ഷിബുവും.
കുട വയറും തിരുമ്മി അണ്ണൻ കതകു തുറന്നപ്പോൾ  തന്നെ മുഖത്തെ വൈക്ലബ്യം ദാസപ്പൻ ശ്രദ്ധിച്ചു .എവിടെയോ കണ്ടു മറന്ന മുഖഭാവം. ഷിബുവിന്റെ മനസ്സിലും തോന്നി അത് തന്നെ.അവർ പരസ്പരം നോക്കി. ഒന്നും പറയാൻ അവസരം ഇല്ല.

അകത്തേക്ക് വരൂ. ക്ലയന്റ്  പറഞ്ഞു.
ഭൂതങ്ങളുടെ ഉള്ളിൽ  കൊള്ളിയാൻ മിന്നി.സാമാന്യം ആരോഗ്യധ്രിടഗാത്രനും  പച്ചത്തെറിയുടെ ഉസ്താദ് ഉം ആണ് ടിയാൻ .അകത്തേക്കുള്ള  വിളിയിൽ ഒരു കുടിലത ഒളിഞ്ഞിരിക്കുന്നുണ്ടോ?ശോഭ സിടിയുടെ 7 ആം നിലയിലെ ഫ്ലാറ്റ് ഭൂതങ്ങളുടെ നിലവിളി കൊണ്ട് മുഖരിതമാകുമോ ?അങ്ങേരുടെ പല്ല് ഞെരിയുന്ന സൌണ്ട് കേട്ട് ദാസപ്പന്റെ എല്ല് കോച്ചി .ധൈര്യം ചോര്ന്നു പോകുന്നു. സർ എന്റെ കല്യാണം പോയിട്ട് പെണ്ണ് കാണൽ പോലും പെണ്ടിങ്ങിൽ ആണ് .....ദാസപ്പൻ .
ഈ നേരം അത്രയും പുറത്തേക്ക് ഓടാനുള്ള വഴികൾ തപ്പി ഷിബു.ഇല്ല ഇന്ന് പണി പാളും .തലേന്ന് തല്ലു കൊള്ളുന്ന സ്വപ്നം കണ്ടെയുല്ല്.ഇത്ര വേഗം സ്വപ്‌നങ്ങൾ സത്യമാകുമോ..
വിറയ്ക്കുന്ന മുട്ടോടെ ഭൂതങ്ങൾ അകത്തേക്ക് കടന്നു.
നിറഞ്ഞ മൌനത്തിന്റെ 1 0  സെക്കന്റുകൾക്ക്   ശേഷം ദാസപ്പൻ  ഉവാച ;
സർ ഗ്യാസ്.......... ലീക്ക്.........?
ക്ലയന്റ്: ഓ  അത് സാരമില്ല .ഇന്നലെ കോണിയാക്കിന്റെ  കൂടെ ചാമ്പിയ നാടൻ  കോഴീടെ ഇറച്ചിക്ക് ചെറിയ കുഴപ്പം.2,3,തവണ കക്കൂസിൽ പോയി വന്നപ്പോൾ ഇത്തിരി ആശ്വാസം ഉണ്ട്.രാവിലെ കാസിമിനെ വിളിച്ചത്,അവൻ നെഞ്ഞെരിച്ചിലിനു  വെള്ളത്തിൽ  കലക്കി കുടിക്കുന്ന പൊടിയുടെ പേര് ചോദിക്കാനായിരുന്നു.വിളിച്ച  പാടെ നിങ്ങളെ ഇങ്ങോട്ട് അയക്കാം എന്ന് പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു.എന്താ കൊണ്ട് വന്നിട്ടുണ്ടോ സാധനം?

സാർ ഇപ്പൊ കൊണ്ടുവരാം .
ഭൂതങ്ങൾ തിരിഞ്ഞു നടന്നു.
അവർ തമ്മിൽ പിന്നീടു എറണാകുളത്തു തിരിച്ചെത്തുന്നത് വരെ ഒരക്ഷരം മിണ്ടാഞ്ഞത് എന്താണെന്നു എനിക്കറിയില്ല.

Monday, September 23, 2013

ഓണം കണ്ടോ ...

 ചീറിയടിക്കും കാറ്റിലും മഴയിലും കണ്ടു
ചീയുന്ന മാനവതയുടെ വികൃത മുഖം
ചവിട്ടിക്കേറുവാൻ വെട്ടിയരിയുവാൻ
സൊദരന്റെ തലയ്ക്കുന്നം പിടിച്ചവർ
മുലപ്പാൽ തികയാതെ മക്കൾ കരഞ്ഞപ്പോൾ
ഗതികേടിൽ തകർന്നു മടിക്കുത്തഴിച്ചവർ
കാമവെറിയേറ്റം ശമിച്ചു കഴിയുമ്പോൾ
നിർലജ്ജമവരൊടു പേശുന്ന കഴുകന്മാർ
അന്ധത മൂടിയോരകക്കണ്ണിൻ കാഴ്ചയിൽ
അമ്മയെപ്പോലും തിരിച്ചറിയാത്തവർ
ഓടിയും ബെന്സും പായുന്ന റോഡിന്റെ
ഓരത്തിരുന്നു പിച്ചയെടുക്കുന്നവർ
കഞ്ചാവ്ബീഡിയിൽ ലഹരിഗുളികയിൽ
ചോര വറ്റിയ യുവത തൻ പേക്കോലം
വിശന്നു വലഞ്ഞവനന്നം വിളമ്പുമ്പോൾ
വിസർജ്യം പോലും ചേർക്കാൻ മടിയില്ലാത്തോർ
നാലണ കൂടുതൽ കീശയിലാക്കുവാൻ
നിരത്തിൽ കബന്ധ കൂനകൾ തീർക്കുന്ന ബസുകൾ
കൈകാലറ്റ് പിടഞ്ഞു ചോരയോലിക്കുന്നോരുടെ
ഫോട്ടോയെടുത്തു ഫേസ്ബുക്കിലിട്ടവർ
മദ്യക്കടയുടെ മുന്നിലായ് ചെമ്മേ
സ്തംഭം കണക്കെ സ്ഥാനം പിടിച്ചവർ
കുടിച്ചത് മുഴുവൻ ഛർദിച്ചു പോയിട്ടും
പിന്നെയും കുടിക്കാൻ വെമ്പിനിൽക്കുന്നവർ
അമ്മയെ മക്കളെ ഭാര്യയെ പെങ്ങളെ
മർദിച്ചു വീടൊരു നരകമാക്കിയവർ
വികസന വേഗത്തിന്നൂർജം പോരാഞ്ഞു
അമ്മയാം പ്രകൃതിയെ ബലാൽസംഗം ചെയ്യുവോർ
വിഡ്ഢിപെട്ടിയിൽ പകലന്തിയാവോളം
താരക്കച്ചവട പേക്കളിയുണ്ട് രസിച്ചിട്ടേമ്പക്കം വിട്ടവർ
ഓണത്തിന് പോലും കാണാൻ വരാത്ത
മക്കളെ ശപിക്കാത്ത വൃദ്ധസദനവാസികൾ
അമ്മയാം സംസ്കാരം ഊർധ്വൻ വലിക്കുമ്പോൾ
വിറ ചുണ്ടിൽ  വിഷജലമുറ്റിച്ച് കൊലച്ചിരി ചിരിപ്പവർ
നന്മയാം ഇത്തിരിവെട്ടത്തിനെ
കാർക്കിച്ചു തുപ്പി കെടുത്തുവോർ
ഓണമാണത്രെ ....
ഹൃദയം നുറുങ്ങി യവസാനിച്ചു ഈച്ചയരിച്ച
ചക്രവർത്തിയുടെ ജഡം
ഹാങ്ങോവർ മാറാത്ത കുടിയനെന്നു
ധരിച്ചു പാഞ്ഞു  പോയി
ഒന്ന് പോലെല്ലാ മാനുഷരും ...

Saturday, September 14, 2013

ഒരേ നൂലിഴ

ഇത്ര മേൽ  സ്വന്തം അസ്തിത്വത്തെ അന്വേഷിച്ച ,ആശ്ലേഷിച്ച മറ്റൊരാൾ ചരിത്രത്തിലില്ല .ഒന്നും തിരിയാത്ത ഉണ്ണിപ്രായത്തിൽ ഇതൊക്കെയാണ് അപ്പൂപ്പൻ എന്റെ പേരിനെ പറ്റി എന്നോട് പറഞ്ഞിരുന്നത് .ഗൗതം.എന്റെ പേരിന്റെ സൗണ്ട് എനിക്കിഷ്ടമായിരുന്നു .അപ്പൂപ്പന്റെ ധാർഷ്ട്യത്തിനുമുന്നിൽ തല കുനിച്ച മറ്റുള്ളവരുടെ നിർബന്ധങ്ങളുടെ പ്രതീകമായിരുന്നു ഞാനും എന്റെയീ പേരും.എനിക്ക് എല്ലാത്തിനും കൂട്ട് അപ്പൂപ്പനായിരുന്നു ,അത് പോലെ അദ്ദേഹത്തിന്റെ എല്ലാ ഇടിയോസിന്ക്രസീസിലും ഞാനും ഒരു ഭാഗം ആയിരുന്നു.മറ്റുള്ളവർക്ക് ഒരിക്കലും അതിനു കഴിഞ്ഞിരുന്നില്ല .പക്ഷെ ഞാൻ അത് അങ്ങേയറ്റം ആസ്വദിച്ചിരുന്നു .നീണ്ട നടപ്പുകൾ ,നീണ്ട മോണോലോഗുകൾ ,നീണ്ട ഡയലോഗുകൾ ,തർക്കങ്ങൾ എല്ലാം.ആറാം വയസ്സിൽ ഞാൻ നിർത്താതെ 100 മീറ്റർ നീന്തിയതിന്റെയും മൂന്നു മിനിട്ടോളം ശ്വാസം പിടിച്ചു വെള്ളത്തിനടിയിൽ നിന്നതിന്റെയും ഫുൾ ക്രെഡിറ്റ്‌ അപ്പൂപ്പന് തന്നെയാണ്.
എന്റെ ചെറുപ്പകാലത്തിന്റെ ഓരോ ഏടും അപ്പൂപ്പൻ നിറം പിടിപ്പിച്ചു തന്നവയാണ് .കഥകൾ ,കവിതകൾ ,വ്യക്തികൾ ,ചിന്തകൾ ,പുസ്തകങ്ങൾ ,പാട്ടുകൾ ..എന്റെ എല്ലാ ചിന്തകൾക്കും ഓർമകൾക്കും അപ്പൂപ്പന്റെ നിറമാണ് ,മണമാണ് .എല്ലാത്തിനും സാക്ഷി തറവാടിന്റെ കിഴക്കേ തൊടിയിലെ വലിയ കുളവും.എന്റെ കണ്ണീരും ,കിനാവും ,ഗന്ധവും പ്രേമവും
ഭയവും വിഹ്വലതകളും  എല്ലാം അമ്മമടിത്തട്ട് പോലെ ആവാഹിച്ചലിയിച്ച ആ കുളം.അപ്പൂപ്പന്റെ മുഖത്തെ ഓരോ ചെറുചുളിവിന്റെയും നിഴലനക്കങ്ങൾ പോലും എനിക്ക് മനസ്സിലാകുമായിരുന്നു .തിരിച്ചും അങ്ങനെ തന്നെ.വാക്കുകളേക്കാൾ ഏറെ ഞങ്ങൾ മൗനത്തിൽ സംവദിച്ചിരുന്നു .

പക്ഷേ ഇന്ന് ആ മുഖത്ത് കണ്ട ഭാവങ്ങൾ മുമ്പ് കണ്ടിട്ടില്ലാത്ത താണ് .എനിക്ക് പരിചിതമല്ലാത്ത ഗതിയിലാണ് ആ ശ്വാസം ..കേട്ടിട്ടില്ലാത്ത താളത്തിലാണ് ആ ഹൃദയമിടിപ്പ്‌ .വാക്കുകളിലും സ്വരത്തിലും പതിവിലും ഏറെ ശാന്തത ...കണ്ണിലും...
"ഗൗതം ,ഐ ഹാവ് എ സർപ്രൈസ് ഫോർ യു   ടുഡേ,എ വെരി എക്സൈറ്റിങ്ങ് വണ്‍"
കാവിനരികിലുള്ള  ചെങ്കൽ വഴിയിലൂടെ നടക്കുമ്പോൾ അമ്മായി കൽവിളക്ക്‌  കൊളുത്തുകയായിരുന്നു .അപ്പൂപ്പൻ കഴിഞ്ഞാൽ പിന്നെ എനിക്ക് ഏറ്റവും  അടുപ്പം സുലുമ്മായിയോടായിരുന്നു .സുലോചന.പേര് പോലെ തന്നെ അതി മനോഹരമായ കണ്ണുകളായിരുന്നു അമ്മായിക്ക് .കിഴക്കേ തൊടിയിലെ കുളത്തിനെക്കാൾ ആഴം തോന്നും കൽവിളക്കിനെ തോല്പിക്കുന്ന ആ കണ്ണുകൾ  കണ്ടാൽ.അമ്മായിക്ക് മക്കളില്ല.അമ്മായി ഉരുട്ടി തരുന്ന ചോറുരുളകൾക്ക് അമ്മായീടെ നന്മയുടെ രുചിയായിരുന്നു.
"ഇന്നെന്താ  കുളി വൈകിയോ ?"അമ്മായി ചോദിച്ചു.
അപ്പൂപ്പൻ ഒന്നും മിണ്ടിയില്ല.
"ഉം." ഞാൻ മൂളി .
വള്ളിപ്പടർപ്പുകളും  പാലയും മഞ്ഞൾ പുരണ്ട  പ്രതിഷ്ഠ യും എണ്ണ കട്ട പിടിച്ചു കറുത്ത കൽവിളക്കും പലർക്കും ഭക്തിയും പേടിയും ഒക്കെ കലർന്ന  എന്തോ ഒരു വികാരമായിരുന്നു .എനിക്ക് ഉള്ളം കുളിർക്കുന്ന സ്നേഹവും ...അവിടുത്തെ നനഞ്ഞ മണ്ണും അരണ്ട വെളിച്ചവും കൽവിളക്കിലെ  നാളവും മഞ്ഞ നിറവും എന്റെ ശ്വാസം പോലെ എന്നോടൊപ്പം എന്നും ഉണ്ട്.
അപ്പൂപ്പനും അമ്മായിയും കാവും തറവാടും കുളവും അല്ലാതെ എന്റെ ജീവിതത്തിനു ഒരേ ഒരു ദൃക്സാക്ഷിയേ ഉള്ളൂ   അവൾ .....നിധി.......മുത്തശ്ശിമാവിന്റെ ഉയരമുള്ള ചില്ലയിൽ അപ്പൂപ്പൻ കെട്ടിച്ചു തന്ന ഊഞ്ഞാലിൽ ആടാൻ അവൾ എന്നും വരും.അപ്പൂപ്പന്റെ കഥാകഥനങ്ങളിൽ എന്റെ ഏക സഹ പ്രേക്ഷക കൂടിയാണ് അവൾ.അവളുടെ ഗോതമ്പ് നിറവും ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴികളും എല്ലാവർക്കും ഇഷ്ടമായിരുന്നു.
ഇത് രണ്ടും ഒഴിച്ച് അവളെ കുറിച്ചുള്ളതെല്ലാം എനിക്കും ഇഷ്ടമായിരുന്നു.
ഇന്ന് കുളക്കരയിൽ നിറഞ്ഞ നിശബ്ദത .സുര്യൻ യാത്രയാകും മുമ്പേ ചീവീടുകൾ തിരക്ക് കൂട്ടിത്തുടങ്ങിയിരുന്നു .ഊഞ്ഞാലിൽ നിധി ഇല്ലായിരുന്നു.
കുളക്കരയിൽ എത്തി .അപ്പൂപ്പൻ എനിക്ക് വേണ്ടി കാത്തു നില്ക്കുകയാണ് ."വേഗം വാ ,നേരം വൈകീട്ടോ ..."
അപ്പൂപ്പൻ കുളത്തിലേക്ക്‌ ഊളിയിട്ടു .വെള്ളത്തിൽ  ഒരു ചെറിയ അനക്കം  പോലും വരുത്താതെ ഒരു മീനിനെ പോലെ .പിന്നാലെ ഞാനും .ഏറെ നേരം നോക്കിയിട്ടും വെള്ളത്തിനടിയിൽ ഞാൻ അപ്പൂപ്പനെ കണ്ടില്ല.പെട്ടെന്നാണ് എന്റെ വലംകയ്യിൽ ബലിഷ്ഠമായ ഒരു പിടി വീണത്‌.അതു അപ്പൂപ്പന്റെതാണെന്ന് മനസ്സിലാക്കാൻ അധികം സമയമെടുത്തില്ല .പക്ഷെ അത് എന്നെ എങ്ങോട്ടോ വലിക്കുകയാണ്‌ .എനിക്ക് നിയന്ത്രണം വിട്ടു.ശ്വാസം മുട്ടി .വായിൽ നിന്നും മൂക്കിൽ നിന്നും കുമിളകൾ പറന്നു .ഞാൻ എന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു.അപ്പൂപ്പൻ  കൂടെയുള്ളപ്പോൾ ജീവിതത്തിൽ ആദ്യമായി ഞാൻ പേടിച്ചു .എനിക്ക് കണ്ണിൽ  ഇരുട്ട് കയറുന്ന പോലെ തോന്നി.
പൊടുന്നനെ എല്ലാം ശാന്തമായി .ഞാൻ ദീർഘമായി ശ്വാസമെടുത്തു .കണ്ണ് തുറന്നു.വെള്ളത്തിൽ മീനുകളെ പോലെ ഞാൻ ശ്വസിച്ചു .മുന്നിൽ അപ്പൂപ്പൻ നിൽക്കുന്നു .ഞാൻ ചുറ്റും നോക്കി .എല്ലാം ..എല്ലാം പളുങ്ക് പോലെ ...ചുറ്റും വെള്ള വെളിച്ചം ..വെള്ള നിറത്തിലുള്ള ഇലകളുള്ള മരങ്ങൾ .അവയുടെ തടിയിലും തണ്ടിലും ഇലഞെരമ്പുകളിലും നിന്ന് വെള്ള വെളിച്ചം വമിക്കുന്നു .നോക്കെത്താദൂരത്തെല്ലാം ആ പ്രകാശം തന്നെ .
അപ്പൂപ്പൻ എന്റെ അടുത്ത് വന്നു ..."ഗൗതം,ഞാൻ ഇനി വരുന്നില്ല.ഇനി ഇവിടെ വിശ്രമിക്കാൻ പോകുകയാണ്.നീ തിരിച്ചു പോകുമ്പോൾ എന്റെ സമ്മാനമായി ഈ പേന വച്ചോളൂ .ഇതാണ് നിനക്കുള്ള സർപ്രൈസ് ."
എനിക്കൊന്നും മനസ്സിലായില്ല .ഞാൻ പേന കയ്യിൽ വാങ്ങി അന്തം വിട്ടു നിന്നു .
"അപ്പൂപ്പനില്ലാതെ ഞാൻ എങ്ങും പോകുന്നില്ല ."ഞാൻ ശഠിച്ചു .
അപ്പൂപ്പൻ സ്നേഹത്തോടെ പറഞ്ഞു."ഔർ ജേർണി റ്റുഗെതെർ ഹാസ്‌ ബീൻ ബ്യുടിഫുൾ .ബട്ട്‌ ദിസ്‌ ഈസ്‌ ഇറ്റ്‌ ."
എനിക്ക് എന്റെ വാശി കൊണ്ട് മാറ്റാൻ പറ്റാത്ത എന്തോ ഒന്ന് സംഭവിക്കുന്നതായി എനിക്ക് തോന്നി .ഞാൻ വാവിട്ടു കരഞ്ഞു.അപ്പൂപ്പനെ കെട്ടിപ്പിടിച്ചു അലറിക്കരഞ്ഞു .എന്നെ ആശ്വസിപ്പിക്കാൻ ആർക്കും  കഴിയുമായിരുന്നില്ല .പെട്ടെന്ന് അപ്പൂപ്പന്റെ കൈകൾ എന്റെ നെഞ്ചിൽ ശക്തിയായി ഇടിച്ചു.ചുഴലിക്കാറ്റിൽ പെട്ട പോലെ ഞാൻ പിന്നോട്ട് പറന്നു .യാതൊരു നിയന്ത്രണവും ഇല്ലാതെ .എനിക്ക് ശ്വാസം മുട്ടി.ഞാൻ മരിക്കുകയാണെന്ന് ഞാൻ ഉറപ്പിച്ചു.
 -----------------------------------------------------------------------------------
"എന്തായിത് ഒരുപാട് നേരമായല്ലോ ഈ പേനയും പിടിച്ച് ഈ ഇരിപ്പ് ?"
നിധിയുടെ സ്നേഹത്തോടെ ഉള്ള തലോടൽ ആണ് എന്നെ ഉണർത്തിയത്‌ .ഈ വാർധക്യത്തിലും എന്നെ പ്രേമാതുരനാക്കാൻ അവളുടെ തലോടലുകൾക്ക് കഴിയും .എന്റെ എല്ലാ മുഖംമൂടികളും തിരിച്ചറിയുന്ന ഒരേ ഒരാൾ ...അവൾ ...ജീവിതത്തിലെ ഓരോ വേഷങ്ങൾക്കും കൂട്ടുവെഷം അണിഞ്ഞവൾ .
"ഏയ്‌  ഒന്നുമില്ല .ഓരോന്നോർത്തു മയങ്ങിപ്പോയതറിഞ്ഞില്ല ."
"നിങ്ങടെ കൊച്ചുമോൻ വേയ്റ്റ് ചെയ്യുന്നു ,കുളിക്കാൻ പോകാൻ "
പുറത്തിറങ്ങി  കാവ് വഴി നടക്കവേ ഞാൻ അവനോടു പറഞ്ഞു.
" ഗൗതം ,ഐ ഹാവ് എ സർപ്രൈസ് ഫോർ യു   ടുഡേ,എ വെരി എക്സൈറ്റിങ്ങ് വണ്‍" 

Sunday, September 8, 2013

കൂടെ.....

മഷിയുണങ്ങാത്ത അക്ഷരങ്ങൾ
ചുംബനത്താൽ നനഞ്ഞ ചുണ്ടുകൾ പോലെ
അവ സംഭവിച്ചു പോവുന്നതാണ്
ഞാൻ സ്വയം മറന്ന ചില നിമിഷാർദ് ധങ്ങളിൽ
ജലരേഖകൾ പോലെ,അശ്രുബിന്ദു പോലെ,
 കാലം പോലെ.
ചിരിക്കാം,കരയാം ,ദ്വേഷിക്കാം ,ധ്വംസിക്കാം .
അനിഷേധ്യം പക്ഷെ,ആകാശത്തിൽ
മേഘമായ് സ്വച്ഛം പാറിയോരാ ദൂരങ്ങൾ

മസ്തിഷ്കം വിണ്ടു കീറിയ മണ്ണ് പോലെയായ്
മൂകം തേങ്ങീയെന്മനം അക്ഷര മഴയ്ക്കായ്‌
ചുണ്ടോ നിൻ ചുംബനത്തിനായ്
എനിക്കൊന്നേ എൻ  സ്വന്തമായുള്ളൂ
എന്റെ മരണം
പോകുമ്പോൾ കൂടെ കൂട്ടിക്കോട്ടേ ഞാൻ
എന്റെ അക്ഷരങ്ങളെ
നിന്റെ ചുംബനങ്ങളെ ....