Friday, March 14, 2014

എന്നെപ്പോലെ .....

പ്രാഗിന്റെ അരഞ്ഞാണ്‍ വിൽറ്റാവ നദി  .അവൾ നിർബാധം ഒഴുകുകയാണ്.ഇരുകരകളെ ബന്ധിക്കുന്ന പാലങ്ങൾക്കടിയിലൂടെ .ചരിത്രത്തിന്റെ വേപഥു പേറുന്ന കെട്ടിടങ്ങൾക്കും കരക്കും നടുവിലൂടെ ശാന്തമായി ,എന്നെ പോലെ....
കല്ല്‌ പതിച്ച വഴികൾ ..ഇരുവശവും ഉയർന്നു നില്ക്കുന്ന പൊക്കം കൂടിയ കോട്ടകൾ ..കൊത്തുപണികളും തൊങ്ങലുകളും പ്രതിമകളും അലങ്കരിക്കുന്ന മണി സൗധങ്ങൾ ....എന്റെ മനസ്സ് പോലെ
പ്രഹാ ..നിനക്ക് വിൽറ്റാവയോട് എന്നെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ?അത് നീ അവളോട്‌ പറഞ്ഞിട്ടുണ്ടോ?..ആരും അറിയാതെ നിങ്ങൾ സംഗമിക്കാറുണ്ടോ ? ഏതോ പഴയ സംസ്കാരത്തിന്റെ ചൂടും ചൂരും പേറുവാനും നിധി കാക്കുന്ന ഭൂതത്തെ പോലെ വേണ്ടാത്ത ഒന്നിനെ നെഞ്ചോടു ചേർക്കാനും നീ സ്വയം ഉരുകുകയാണോ  പ്രഹാ ...പറയൂ...
പ്രതികരിക്കാൻ പോലുമാകാതെ ഉള്ളിലുള്ള പ്രേമത്തെ ഒതുക്കിയൊതുക്കി നിൻറെ കരതലം തലോടി അവൾ ഒഴുകുകയല്ലേ. നിന്റെ വിൽറ്റാവ ..
അതോ ഇതെല്ലാം  ഒരു തോന്നൽ  മാത്രമോ .. എന്റെ കല്പനയിലെ പാരസ്പര്യമില്ലാത്ത ഭ്രാന്തമായ ചിന്തപ്പടർപ്പുകളോ ? നിന്നെ പോലെ എനിക്കും അറിയില്ല..
മത്തെവൂസ് വാതിലിൽ മുട്ടിയപ്പോഴാണ്‌ ചിന്തയുടെ കറുപ്പ് ലഹരിയിൽ നിന്ന് ഞാൻ ഉണർന്നത് .ഞാൻ എഴുന്നേറ്റു പോയി വാതിൽ  തുറന്നു.ഒരു കയ്യിൽ ഗിറ്റാറും മറുകയ്യിൽ പിസ്സ പെട്ടിയുമായി നില്കുന്ന അവൻ.ഞാനറിയാതെ എന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയിൽ ഞാൻ പറഞ്ഞു."താങ്ക് യു  മാൻ .ഐ ആം സ്റ്റാർവിങ്ങ് ." പതിവ് പോലെ അവൻ അവന്റെ മുറിയിലേക്ക് പോയി.
രണ്ടു പേർക്ക് മാത്രം ഉപയോഗിക്കാവുന്ന വട്ടത്തിലുള്ള ചെറിയ വെളുത്ത തീന്മേശയിൽ പിസ്സപെട്ടി വച്ച്  തുറന്നു  ഒരു കഷ്ണം എടുത്തു മറുകയ്യിൽ കാപ്പിക്കൊപ്പയുമായി ഞാനും എന്റെ ലോകത്തേക്ക് നടന്നു .ബാൽക്കണിയിലെ ചെറിയ ചാരു കസേര .മനസ്സിന്റെ ശവക്കോട്ടയിലേക്കുള്ള മടക്കയാത്ര തുടരാൻ.ഇന്നലെകളിൽ ജീവിക്കാൻ .ഇന്നിനെ കൊന്നു കൊന്നു നാളെയിലേക്ക് ചേക്കേറി വീണ്ടും ഇന്നലെകളെ തൊടാൻ .വിരൽ തൊട്ടു കൂമ്പിച്ച തൊട്ടാവാടികൾ ഉയിർക്കുന്നതു നോക്കി നില്ക്കാൻ ..
മത്തെവൂസ് .അവന്റെയാണ് ഈ അപാർട്ട്മെൻറ് .കഴിഞ്ഞ അഞ്ചു വർഷമായി എന്റെയും കൂടി പർണ്ണശാല .സ്വന്തം പേരിലുള്ള അനാഥാലയം എന്നാണ് അവൻ അതിനെ വിളിച്ചിരുന്നത്‌.വിൽറ്റാവയിലെ ഓളപ്പരപ്പിൽ അനാഥമായി ഒഴുകുന്ന ചുള്ളിക്കമ്പുകൾ പോലെ ,അഞ്ചാണ്ട് മുൻപാണ്‌ ഞാനും അവനും ഒന്നിച്ചു യാത്ര തുടങ്ങിയത്.ലക്ഷ്യമില്ലാത്ത ഒരു യാത്ര .കേരളത്തിലെ ഒരു പട്ടണത്തിൽ നിന്നുള്ള ഞാനും ഇവിടെ ജനിച്ചു വളർന്ന അവനും .മത്തെവൂസിൻറെ കലയും നഷ്ടവും മറ്റാരേക്കാളും എനിക്ക് മനസ്സിലാവും .ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ട് വിശന്നു  വലഞ്ഞു പ്രാഗിന്റെ ഒരു തന്തയില്ലാത്തെരുവിൽ സ്വയം നഷ്ടപ്പെടുമെന്ന് തോന്നിയ നിമിഷങ്ങളിലൊന്നിലാണ് പ്രകൃതി എന്റെ മുന്നിൽ മത്തെവൂസായി പ്രത്യക്ഷപ്പെട്ടത്.ആ രാവിൽ  ആ തെരുവിൽ വിനോദസഞ്ചാരികളുടെ കനിവിന്റെ നടവാതിൽ തുറക്കുവാൻ  സോപാനസംഗീതം ആലപിച്ചു കൈനീട്ടുമ്പോഴാണ് അവനെ ഞാൻ ആദ്യമായി കാണുന്നത്.യുഗങ്ങൾക്കപ്പുറമുള്ള ജീവിതത്തിൻറെ ആഡംബരങ്ങളിൽ ഒന്നായിരുന്നു എനിക്ക് സംഗീതം .എന്നാൽ അന്ന് , ഏറ്റവും സ്നിഗ്ദ്ധമായ കുടുംബക്ഷേത്ര സന്നിധിയിൽ  കാലങ്ങൾക്ക്  മുൻപ് എൻറെ മനസ്സിനെ ആർദ്രമാക്കിയ പുണ്യം-  അനാഥമായ തെരുവിൽ ഓരം ചേർന്ന് നിന്ന് ഞാൻ കച്ചവടച്ചരാക്കാക്കുകയായിരുന്നു
  .കിട്ടിയ തുച്ഛ മായ ചില്ലറതുട്ടുകൾക്ക് സ്വർണത്തേക്കാൾ മൂല്യം തോന്നി.പെറുക്കിയെടുത്തു അടുത്ത കടയിലെ ബർഗറിൽ ഉന്നമിട്ടു നടന്നു ചെന്നപ്പോഴേക്കും മത്തെവൂസ് എനിക്കായുള്ള ബർഗറും കാപ്പിയും വാങ്ങിയിരുന്നു.അന്നും ഇന്നീ  പിസ്സ  തിന്നുമ്പോഴും എന്റെ കണ്ണ് കലങ്ങിയിട്ടില്ല .ശിരസ്സ്‌ കുനിഞ്ഞിട്ടില്ല .അതാണവന്റെ മഹത്വം .അന്ന് അവന്റെ ചിത്രരചനാസങ്കേതമായി അവൻ ഉപയോഗിച്ചിരുന്ന മുറി അവൻ എനിക്ക് വേണ്ടി ഒഴിഞ്ഞു തന്നു.വളരെ ചെറുതായ അവന്റെ ലോകത്തെ വീണ്ടും ചെറുതാക്കി കൊണ്ട്.എന്തിന്‌ ? എനിക്കറിയില്ല.. എൻറെ  ഉള്ളിലെ ആഴമുള്ള മുറിവിൻറെ നൊമ്പരം ഏതോ അതീന്ദ്രിയ സംവേദന ശക്തി അവനിലും പടർത്തിയോ ?അതോ യഥാർത്ഥത്തിൽ കാവൽ  മാലാഖകൾ ഉണ്ടോ?
മത്തെവൂസിൻറെ മുറിയിൽ  നിന്നും ഗിറ്റാറിന്റെ അകമ്പടിയോടെ അവന്റെ സുന്ദര ശബ്ദം ഉണർന്നു .മനോഹരമായ പ്രേമഭാവങ്ങൾ ,വിൽറ്റാവയിലെ ഓളങ്ങൾ പോലെ,ആത്മനിർഭരമായ സുഗന്ധം പോലെ അവിടമാകെ പടർന്നു .അവൻ കരയും. ഈ പാട്ടിന്റെ ഒടുവിൽ ,പൊട്ടി പൊട്ടി ക്കരയും ആത്മാവ്‌ നുറുങ്ങുന്ന വേദന സഹിക്കാതെ .അങ്ങനെ കരഞ്ഞ ഒരു നാളിൽ അവന്റെ കഥ അവെനെന്നോട് പറഞ്ഞതാണ് .രണ്ടു കൊല്ലത്തെ  പ്രണയത്തിനും ആറു  കൊല്ലത്തെ ഒന്നിച്ചുള്ള ജീവിതത്തിനും ശേഷം ജോണിനെ കാൻസർ തട്ടിയെടുത്ത കഥ .അന്ന് ഞാനും കരഞ്ഞു.എൻറെ ഉള്ളിൽ ഉറഞ്ഞു കൂടി പാറ പോലെ കട്ടിയായിരുന്ന മരവിപ്പ് പൊട്ടിയൊലിച്ചു പുറത്തേക്കൊഴുകി .
ഇതേ പാട്ടാണ് അന്നവൻ പാടിയിരുന്നത്.എന്നിലും ഓർമ്മകൾ ഉണർത്തിയ  ഗാനം.
കടന്നു പോയ പന്ത്രണ്ടു വർഷങ്ങൾക്കു പുറകിലേക്ക് എന്നെ നിഷ്കരുണം എടുത്തെറിയുന്ന ഗാനം.പന്ത്രണ്ടു വർഷത്തെ ഒഴിഞ്ഞുമാറ്റത്തിന്റെ ,മറവിയുടെ,ഒളിക്കലിന്റെ മഞ്ഞുരുകാൻ ഈ ഗാനത്തിന്റെ ചൂട് മതിയെന്നോ?വിശ്വസിക്കാനാകുന്നി്ല .ഏതോ സ്പാനിഷ്‌ പാട്ടിന്റെ അർത്ഥമറിയാത്ത വരികൾ അവളുടെ അങ്കോപാങ്ക കീർത്തനം പോലെ എനിക്ക് തോന്നുന്നതെന്തേ ?കുതിരകളുടെ നിഷ്കരുണമായ കുളമ്പടി പോലെ ഓർമ്മകൾ.അവയെന്നെ കീഴ്പെടുത്തുകയാണ്.ഞാൻ കണ്ണുകളടച്ചു.ഇങ്ങനെ കീഴ്പെട്ടു സ്വയം  മറന്നു ഞാൻ കണ്ണുകളടച്ചത് അവളുടെ സംയോഗത്തിലും ഇപ്പോൾ അവളുടെ ഓർമകളിലും മാത്രമാണ് .പ്രാഗിലെ കാറ്റിനും അവളുടെ സുഗന്ധമോ?അവളുടെ ഓർമകളുടെ ഉർവ്വരത ഉള്ളിൽ വറ്റിക്കിടന്ന ജലാശയങ്ങളിൽ നനവ്‌ പടർത്തി .ഉൾപുളകങ്ങളുടെ തീജ്വാലകൾ തീർത്തു .എന്റെ ഉള്ളിലെ പാറകൾ കന്മദം പൊഴിച്ചു .അവളുടെ ഉച്ഛവാ സത്തിന്റെ താളവും മാംസത്തിന്റെ തുടിപ്പും ചർമത്തിന്റെ ചൂടും എന്നെ ശ്വാസം മുട്ടിച്ചു .അവൾ ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു എനിക്കൊഴിച്ചെ ല്ലാവർക്കും.കൊലുന്നനെയുള്ള ശരീരം സ്വേച്ഛ പ്രകാരം മൂർച്ച കൂടാൻ കഴിയുന്ന നോട്ടം.നീണ്ട മുടി.കവിതയോട് പ്രണയം .ഇതൊക്കെയായിരുന്നു അവൾ.സഹപാഠികൾ നിർദയം അവളുടെ ശരീരപ്രകൃതിയെ കളിയാക്കിയപ്പോൾ അവളുടെ അപകർഷതക്ക് ശക്തി കൂടി .അവളുടെ ദയനീയ നോട്ടം എന്നിൽ പതിഞ്ഞു .കൂട്ടുകാരെ ഞാൻ തിരിച്ച് അവഹേളിച്ചപ്പോൾ അവൾ ആനന്ദിച്ചു.എനിക്ക് മാത്രം കാണാവുന്ന  രീതിയിൽ .യാത്രകളിൽ ഞാൻ അവളുടെ സഹചാരിയായി.ബസ്സിലും റോഡിലും അവളുടെ രക്ഷകർത്താവായി .ഞങ്ങളിരുപേരും അതാസ്വദിച്ചു .എപ്പോഴോ ഞങ്ങൾ മറ്റുള്ളവരിൽ നിന്നകന്ന് ഒന്നിച്ചിരിക്കാൻ,, അറിയാതെ,പരസ്പരം പറയാതെ ശ്രമിച്ചു .ആകുലതകളും പേടികളും ഒക്കെ പങ്കു വച്ചു.അവളുടെ കൊച്ചു കവിതകൾ  അവൾ എന്നെ മാത്രം കാണിച്ചു.ക്ലാസുകൾ കട്ട്‌ ചെയ്തും കോളേജിൽ പോകാതെയും ഞങ്ങൾ എന്റെ താമസസ്ഥലത്ത് കണ്ടുമുട്ടാൻ തുടങ്ങി.നാളെയെ കുറിച്ചാലോചിക്കാതെ ഓരോ നിമിഷവും ഞങ്ങൾ ആസ്വദിച്ചു .ആലോചിച്ചിരുന്നെങ്കിലും എന്ത് ചെയ്യണം എന്ന് ഞങ്ങൾക്കറിയില്ലായിരുന്നു .മരിക്കാൻ പോകുന്ന ഒരാൾ എല്ലാ നിമിഷവും അനർഘമായി അനന്തമായി ആസ്വദിക്കുന്നത് പോലെ ഞങ്ങൾ പരസ്പരം അലിഞ്ഞു ചേർന്നു .
അന്നാണത് ആദ്യം സംഭവിച്ചത് .ഇന്നും വ്യക്തമായ ഓർമയുണ്ടെനിക്ക് .മറക്കാൻ ശ്രമിച്ചിട്ടും കഴിയാത്ത ഓർമ .സമരാവേശത്തിൽ ക്ലാസുകൾ ബഹിഷ്കരിക്കപ്പെട്ട ഒരു വെള്ളിയാഴ്ച ഞങ്ങളിരുവരും പോയത് എൻറെ മുറിയിലേക്ക് പോയി  .പലതും പറഞ്ഞിരുന്ന് സമയം പോയി.അവൾ ഒരു കുട്ടിക്കവിതയെഴുതി എന്നെ നോക്കി വായിച്ചു."എന്നുള്ളിൽ മരുക്കാറ്റടിക്കുന്നു ...എന്റെ മഴയേ... നീ വരൂ...എന്നിൽ പെയ്യൂ ..എന്നെ എന്തിനു നീ അകറ്റുന്നു...നിന്റെ പെയ്ത്തിൽ പരിരംഭണത്തിൽ ..സുഗന്ധിയാവട്ടെ ഞാൻ...."  ഞങ്ങളുടെ ഉള്ളിൽ ഞങ്ങൾ അണ കെട്ടി നിർത്തിയിരുന്ന കറുത്ത മേഘങ്ങൾ മഴയായ് പെയ്തിറങ്ങി.എൻറെ ആലിംഗനത്തിൽ അവൾ പൊടിഞ്ഞു പൊകുമെന്നെനിക്ക്‌ തോന്നി.അവളുടെ കൈകൾ എന്നെയും വലയം ചെയ്തു.ഒഴുകിയ കണ്ണീർ തുടച്ചു ഞാനവളുടെ ചുണ്ടിൽ  ഇറുക്കി ചുംബിച്ചു.ഞങ്ങളുടെ ശരീരങ്ങളും ഹൃദയങ്ങളും തീർത്ത സംഗീതത്തിൽ കണ്ണുകളടച്ചു മുഴുകി ഞാനും അവളും.

കണ്ണീർ തുടച്ചു ഞാൻ നിവർന്നിരുന്നപ്പോൾ  മത്തെവൂസിൻറെ സംഗീതം നിലച്ചിരുന്നു. ഞാൻ അകത്തേക്ക് നടന്നു പിസ്സയുടെ രണ്ടാമത്തെ കഷ്ണം കൈക്കലാക്കി .അപ്പോളേക്കും മത്തെവൂസും മുറിക്കു വെളിയിൽ  വന്നു.മുഖം കഴുകിയിട്ടും ചുവപ്പ് മാറാത്ത അവൻറെ കണ്ണുകൾ നിറഞ്ഞ ചിരിയിലും അവനെ വഞ്ചിച്ചു .അവൻ പറഞ്ഞു.." ഐ നീട് ടു  റ്റെൽ യു സംതിങ്ങ് .."മത്തെവൂസ് പറഞ്ഞു തുടങ്ങി.അവനും ജോണും പണ്ട് യാത്ര പോയ സീഷെൽസിലെക്കു അവൻ ഒരിക്കൽ കൂടി പോകുന്നു.അവിടുത്തെ ആഴമില്ലാത്ത കടലുകളിൽ ജോണ്‍ നീന്തിത്തുടിച്ചത് അവൻ ഇന്നും ഓർക്കുന്നു .ഒരിക്കൽ കൂടി അവിടെ പോകണം .അവന്റെ ഗന്ധം ആ കടലിൽ ശേഷിച്ചിട്ടുണ്ടെന്നു അവൻ ധരിച്ചോ?എനിക്കറിയില്ല.എങ്കിലും എനിക്കവനെ മനസ്സിലാകും.മൂന്ന് മാസങ്ങൾ  നീളുന്ന യാത്ര.എനിക്ക് എവിടേക്കെങ്കിലും പോകണമെങ്കിൽ താക്കോൽ അയല്പക്കത്തേൽപിക്കാം .മറ്റെന്തെങ്കിലും ആവശ്യങ്ങൾക്ക് മെയിൽ ചെയ്യാം.അവൻ പറഞ്ഞു നിർത്തി .അഞ്ച്  കൊല്ലം മുൻപ് വരെ എൻറെ കാവല മാലാഖ പ്രാഗിലാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല .ഇപ്പോൾ അവൻ പോവുകയാണ്.ഉള്ളിൽ ചേതനക്കൊപ്പം രക്തവും മരവിക്കുന്നത് പോലെ എനിക്ക് തോന്നി.ഒന്നും പറയാതെ എല്ലാം ഒരു ആശ്ലേഷത്തിലൊതുക്കി .മത്തെവൂസ് ഇല്ലാത്ത പ്രാഗ് കൂടുതൽ മൂകമായി.അവന്റെ ഗിറ്റാറും പാട്ടും  തേങ്ങലും.. ഇതെല്ലാമായിരുന്നു ആ അപാർട്ട്മെന്റിന്റെ ജീവൻ .മൂകത ചെവിക്കു വേദനയുണ്ടാക്കി.കാലത്തിന്റെ ഭൂതങ്ങൾ പൂർവാധികം ശക്തിയോടെ എന്നെ ആക്രമിക്കാൻ തുടങ്ങി.

എപ്പോഴോ കേട്ടിരുന്നു അവൾ വിവാഹിതയായെന്ന് .ഏതോ ഒരുത്തൻറെ  ഇരുളടഞ്ഞ കിടപ്പറയിൽ അവന്റെ കാമവെറി ഊർ ജ്ജം  നല്കിയ  താഡനങ്ങളിൽ അവൾ പുളഞ്ഞിരിക്കും ..ആ കൂരിരുട്ടിൽ അയാളുടെ വിയർപ്പിന്റെയും രേതസ്സിന്റെയും  ഒപ്പം  അവളുടെ കണ്ണീരും വീണിരിക്കും.എല്ലാം കഴിഞ്ഞു അറപ്പോടെ അവൾ ഛർദ്ദിച്ചിരിക്കും .എനിക്കുറപ്പാണ് .അവളെ പൂ പോലെ താലോലിക്കാൻ എനിക്കേ കഴിയൂ.എനിക്കറിയാം.
വിൽറ്റാവക്കും പ്രഹക്കും സ്വകാര്യത കൊടുക്കാനെന്നോണം സൂര്യൻ മറയുന്ന നേരത്തിനു മുന്നേ തന്നെ ഞാൻ ചാൾസ് ബ്രിഡ്ജിൽ സ്ഥാനം പിടിച്ചിരുന്നു .വാഴ്ത്തപ്പെട്ടവരുടെ പ്രതിമകൾ നോക്കി നിൽക്കെ ,മിഥുനങ്ങളുടെ സ്നേഹവേഴ്ചകളും ,പോക്കറ്റടിക്കാരുടെ കുതന്ത്രങ്ങളും ടൂറിസ്റ്റുകളുടെ ആലസ്യവും ഞാൻ കണ്ടു.കന്യാമറിയവും മഗ്ദലനമറിയവും യേശുവിനു വേണ്ടി കണ്ണീർ പൊഴിക്കുന്ന പ്രതിമയുടെ മുന്നിൽ  അൽപ നേരം നിന്നു .ഇവരെങ്കിലും അറിയുന്നോ വിൽറ്റാവയുടെ ദുഃഖം ....
നേരം ഇരുട്ടിയപ്പോഴേക്ക് ഞാൻ അപാർട്ട് മെന്റിൽ തിരിച്ചെത്തിയിരുന്നു .നടത്തത്തിന്റെ ക്ഷീണം എന്നെ ഉറക്കത്തിലേക്കു  തള്ളി വിട്ടത് വളരെ പെട്ടെന്നായിരുന്നു .ബാൽകണിയിലെ  കസേരയിൽ നിന്ന് സ്വപ്നത്തിന്റെ കയറുകൾ എന്നെ വലിച്ചു ഏതോ വിജനമായ നിരത്തിൽ കൊണ്ട് നിർത്തി .
ഞാൻ ഓടുകയാണ് ,അവളുടെ കരച്ചിൽ കേട്ട ദിക്കിലേക്ക് .പക്ഷെ എനിക്ക് ദിശ തിരിച്ചറിയാനാകുന്നില്ല .അവളുടെ നെഞ്ച് പൊട്ടുന്ന കരച്ചിൽ പല ദിക്കിൽ നിന്നുയരുകയാണ് .ഒടുവിൽ  ദൂരെ ഒരു വിളക്ക് കാലിൻറെ കീഴിൽ ,അതിന്റെ മുഷിഞ്ഞ മഞ്ഞ വെളിച്ചത്തിൽ ഒരു കൂട്ടം ചെന്നായ്മനുഷ്യരുടെ ഇടയിൽ പേടിച്ചരണ്ടു കിടക്കുന്ന അവളുടെ രൂപം കാണായി .ഞാൻ അവിടേക്ക് സർവ ശക്തിയുമെടുത്ത്  ഓടി .ചെന്നായ്ക്കൾ എന്നെ തിരിഞ്ഞു നോക്കി.പക്ഷെ എനിക്ക് അടുത്തെത്താൻ കഴിയുന്നതിനു മുൻപേ തന്നെ എന്റെ കൈകളിലും കാലുകളിലും കഴുത്തിലും കരി പുരണ്ട വള്ളികൾ ചുറ്റിപ്പിടിച്ചു.പ്രാഗിന്റെ ജീർണിച്ച കെട്ടിടങ്ങളിൽ നിന്നും കൊടിയ സർപ്പങ്ങളെ പോലെ ആയിരക്കണക്കിന് കരി പുരണ്ട വള്ളികൾ എന്നെ ലക്ഷ്യമാക്കി പാഞ്ഞു വരികയാണ് .ഞാൻ ഉറക്കെ നിലവിളിച്ചു .എൻറെ മുഖവും ശരീരം മുഴുവനും അവ വന്നു മൂടി എന്നെ അനങ്ങാനാവാത്ത വിധം ബന്ധിച്ചു .മുഖത്ത് പടർന്ന വള്ളികളുടെ വിടവിലൂടെ ഞാൻ അവളുടെ മുഖത്തെ ദൈന്യത കണ്ടു.അവളുടെ കണ്ണുകളിൽ നിന്നും ചോര വമിച്ചു.അത് കണ്ടു ചെന്നായ്ക്കളുടെ ആസക്തി കൂടി.കൂട്ടമായിട്ടവർ അവളുടെ മുകളിൽ ചാടി വീണു.കൊടിയ മർദ്ദനങ്ങളിൽ അവ രതിമൂർച്ഛ അനുഭവിച്ചു.ചോര വാർന്നു  പൊയ്ക്കൊണ്ടിരുന്ന അവളുടെ ശരീരത്തിൽ നിന്ന് ജീവൻ  എത്രയും പെട്ടെന്ന് പറിഞ്ഞു പോകാൻ അവളെ പോലെ ഞാനും പ്രാർത്ഥിച്ചു .ഒടുവിലത്തെ ചെന്നായും ക്ഷീണിതനായപ്പോൾ ഏറെ മുന്നേ ചേതനയറ്റ അവളുടെ ശരീരം ഉപേക്ഷിച്ചു അവർ പോയി .പോകും വഴി എന്റെ മുഖത്ത് കാർക്കിച്ചു തുപ്പി .വള്ളികൾ അയഞ്ഞപ്പോൾ ഞാൻ എഴുന്നേറ്റു .അവളുടെ ശരീരാവഷിഷ്ടം എടുത്തു നടന്നു.അവളുടെ വിളറിയ മുഖത്തെ  ചോരപ്പാടുകൾ തുടച്ച് നെറ്റിയിൽ  ചുംബിച്ച് ചാൾസ് ബ്രിഡ്ജിന്റെ മുകളിൽ  നിന്ന്  വിൽറ്റാവയിലേക്ക് എറിയുമ്പോൾ ഞാൻ പറഞ്ഞു."ഇതാ എന്റെ ജീവൻ .എൻറെ പ്രണയിനി .എൻറെ ശ്വാസം .ഇവളെ നീ സൂക്ഷിക്കുക .നിൻറെയും പ്രഹയുടെയും കാതിരുപ്പിന്നറുതി വരുന്ന കാലത്ത് എനിക്കിവളെ തിരികെ  തരിക ".

സ്വപ്നത്തിൽ നിന്നുണർന്നിട്ടും തീരാത്ത നടുക്കം.സ്വപ്നവും യാഥാർത്ഥ്യവും തമ്മിലുള്ള അതിർ  വരമ്പ് എനിക്ക് നഷ്ട്ടപ്പെട്ടിരിക്കുന്നോ ?ഞാൻ അലമുറയിട്ടു കരഞ്ഞു .വയ്യ ഇനി വയ്യ.ബാൽക്കണിയിൽ നിന്നും താഴേക്കു നോക്കി.ചുറ്റും വെള്ളം.വിൽറ്റാവ കര കവിഞ്ഞതാണോ അതോ എന്റെ മതിഭ്രമമോ?തൊട്ടു പിന്നിൽ കരയുന്ന കന്യാമറിയവും മഗ്ദലനമറിയവും.അവരുടെ കണ്ണുകളിൽ നിലക്കാത്ത കണ്ണീർച്ചാൽ അവരുടെ തേങ്ങലുകൾ എന്റെ ചെവികളിൽ മുഴങ്ങുന്നു.ബാൽക്കണി വാതിൽ  കടന്നു അകത്തു കടന്നപ്പോൾ കാലുകളിൽ കല്ലിന്റെ  പരുപരുപ്പ് .നില്ക്കുന്നത് പ്രാഗിന്റെ കല്ല്‌ വിരിച്ച ഏതോ തന്തയില്ലാതെരുവിലാണെന്ന് എനിക്ക് തോന്നി ചുറ്റും നൂറ്റാണ്ടുകൾ  പഴക്കമുള്ള കെട്ടിടങ്ങൾ .എനിക്ക് എന്നെ തന്നെ നഷ്ടപ്പെടുന്നതായി  എനിക്ക് തോന്നി.ഞാൻ ക്ഷീണിച്ചു സോഫയിൽ ഇരുന്നു.
ജീവിതത്തിൽ എല്ലാം അനുഭവിച്ചു കഴിഞ്ഞതായി എനിക്ക് തോന്നി.പ്രണയം,അവൾ എന്റെ പ്രണയിനി,പ്രാഗ്,ഇനി ഒന്നേ ഉള്ളൂ ബാക്കി ...മരണം.അതും എനിക്കറിയണം ...കാണണം ...മുഖാമുഖം ....
പാതിയടഞ്ഞ കണ്ണിൽ  പാതി മാഞ്ഞ ബോധത്തിൽ  ഞാൻ എന്റെ ശരീരത്തിൽ  നിന്ന് പൊങ്ങി പറന്നു നടക്കുന്നതായി എനിക്ക് തോന്നി .ഞാൻ സ്വയം  പറഞ്ഞു "എന്റെ മരണമേ ,നീയും ഒരു പെണ്ണാണ് .....എന്നെ പോലെ ......ഇത്ര ലോലമായി എന്നെ സ്നേഹിച്ചവൾ  അവൾ മാത്രമായിരുന്നു  ....ഇപ്പോൾ
നീയും...നന്ദി ....ഒരു പെണ്ണിനേ അതിനു കഴിയൂ.."
എന്റെ കൈത്തണ്ടയിൽ നിന്നൊഴുകിയ ചോര വിൽറ്റാവയെ ചുവപ്പിച്ചു.

No comments:

Post a Comment